അത്തോളിയുടെ കരുതൽ: ഹൃദ്രോഗിയായ വേളൂരിലെ കുഞ്ഞ് സുഖം പ്രാപിക്കുന്നു;
കാരുണ്യ ഹസ്തവുമായി പ്രവാസികളും
സ്വന്തം ലേഖകൻ
അത്തോളി: ഒരു നാട് ഒന്നാകെ കരുതൽ ചേർത്തു പിടിച്ചപ്പോൾ പിഞ്ചു കുഞ്ഞിൻ്റെ ജീവതാളം മിടിക്കുകയായിരുന്നു.
ജനിച്ചപ്പോൾ തന്നെ ഹൃദ്രോഗിയായ അത്തോളി വേളൂരിലെ പിഞ്ചുകുഞ്ഞിനായാണ്
എല്ലാം മറന്ന് നാട്ടുകാരുടെ കൂട്ടായ്മ കരുത്തായത്.
കുഞ്ഞ് എറണാകുളത്തെ അമൃത ആശുപത്രിയിൽ സുഖം പ്രാപിച്ചു വരുന്നതായി രക്ഷിതാക്കൾ അത്തോളി ന്യൂസിനോട് പറഞ്ഞു.
ഐസിയുവിലുള്ള കുഞ്ഞിനെ ഇന്നലെ ( വെള്ളിയാഴ്ച )വെന്റിലേറ്ററിൽ നിന്നും മാറ്റി. കുഞ്ഞി പ്പോൾ കുപ്പിപ്പാൽ കുടിക്കുന്നുണ്ട്.നാളെ ( ഞായറാഴ്ച )മിക്കവാറും വാർഡിലേക്ക് മാറ്റും. തുടർന്ന് നാലഞ്ച് ദിവസം കൊണ്ട് ആശുപത്രി വിടാനാവുമെന്ന് പ്രതീക്ഷിക്കുന്നതായി രക്ഷിതാക്കൾ പറഞ്ഞു. കുഞ്ഞിനു വേണ്ടിയുള്ള നാട്ടുകാരുടെ സഹായം ലക്ഷ്യത്തിലെത്തിയിരുന്നതിനാൽ ഫണ്ട് പിരിവ് നിർത്തി വച്ചിരുന്നു. അതിനിടെ നേരത്തെ ഓഫർ ചെയ്ത പ്രകാരം
ചികിത്സാ ഫണ്ടിലേക്ക് ധനസഹായവുമായി ബഹറിൻ ഐ വൈ സി സി യൂണിറ്റെത്തി. 53,000 രൂപയുടെ ചെക്ക് ഇന്നലെ അത്തോളിയിൽ നടന്ന ചടങ്ങിൽ ഐ വൈ സി സി ഭാരവാഹി അൻസാർ കാക്കൂർ, അത്തോളി പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജന് കൈമാറി.
കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റിൻ്റെ താൽക്കാലിക ചുമതലയുള്ള വി.ടി.കെ ഷിജു അധ്യക്ഷത വഹിച്ചു.
എൻ എസ് യു ദേശീയ സെക്രട്ടറി കെ.എം അഭിജിത്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജൈസൽ അത്തോളി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ.റിജേഷ്, പഞ്ചായത്ത് മെമ്പർമാരായ സുനീഷ് നടുവിലയിൽ, ശാന്തിമാവീട്ടിൽ, സന്ദീപ് കുമാർ, പൊതു പ്രവർത്തകരായ ബാബു കല്ലട, പി.ടി. ഹമീദ്, ടി.കെ രവീന്ദ്രൻ, താരിഖ് അത്തോളി എന്നിവർ പങ്കെടുത്തു. ലത്തീഫ് കോറോത്ത് നന്ദി പറഞ്ഞു. അത്തോളിയിലെ പൊതു സമൂഹത്തിൻ്റെ കരുതലിൻ്റെ സാക്ഷ്യപത്രമായി ധന സമാഹരണം. പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു രാജൻ്റെ നേതൃത്വത്തിൽ നടന്ന ധനസമാഹരണത്തിന് അത്തോളി നിവാസികൾ വാട്സ് ആപ്പ് കൂട്ടായ്മയായിരുന്നു പിന്തുണയും പ്രചാരണവും വലിയ സഹായവും നൽകിയത്.