അത്തോളിയിൽ ഓവു ചാലിന്റെ കോൺക്രീറ്റ് സ്ലാബുകൾ നീക്കം ചെയ്തതായി പരാതി;
പൊതുമരാമത്ത് എ.ഇ സ്ഥലത്തെത്തി പ്രവൃത്തി നിർത്തിവെച്ചു
അത്തോളി: അത്തോളി അങ്ങാടിയിലെ ഓവു ചാലിന്റെ കോൺക്രീറ്റ് സ്ലാബുകൾ സ്വകാര്യവ്യക്തി അനധികൃതമായി നീക്കം ചെയ്തതായി പരാതി. ഇതുമൂലം ഓവിലെ നീരൊഴുക്ക് തടസ്സപ്പെടുകയും കാൽനട തടസ്സപ്പെടുകയും ചെയ്യും. മഴ പെയ്താൽ
ഏറെ പ്രയാസം നേരിടും.
റോഡിൽ വീതി കുറഞ്ഞ ഈ ഭാഗത്ത് ഗതാഗതക്കുരുക്ക് പതിവാണ്. അവിടെ ഉണ്ടായിരുന്ന ഓവിലൂടെ വെള്ളമൊഴുകാതെ റോഡിൽ പരന്നൊഴുകുന്നത് പതിവായിരുന്നു. ഇതുമൂലം മഴക്കാലത്ത് റോഡ് തകർന്ന് ഇതുവഴി ഗതാഗതം ഏറെ ദുഷ്കരമായിരുന്നു. കാൽനടയാത്രക്കാരും ബുദ്ധിമുട്ടിലായിരുന്നു. കഴിഞ്ഞ ആറുമാസം മുമ്പാണ് ഈ പ്രശ്നത്തിന് പരിഹാരമായി തകർന്ന ഓവുകൾ പൊതുമരാമത്ത് വകുപ്പ് പണി നടത്തി കോൺക്രീറ്റ് സ്ലാബ് കൊണ്ട് മൂടിയത്. എന്നാൽ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്കുള്ള വഴിക്ക് വേണ്ടി ഈ സ്ലാബുകൾ മൂന്നു മീറ്ററോളം നീളത്തിൽ മുറിച്ചുമാറ്റി ഓവ് ഭാഗികമായി തടസ്സപ്പെടുത്തിക്കൊണ്ട് നിലവിലുള്ള വിതാനത്തിൽ നിന്നും ഒരടിയോളം താഴ്ത്തി സ്വകാര്യ വ്യക്തി പുതിയ സ്ലാബ് നിർമ്മിച്ചു കൊണ്ടിരിക്കുകയാണ്. സ്വകാര്യ വ്യക്തിയുടെ സ്ഥലത്തേക്ക് സ്ലാബിനു ശേഷം ചെരിഞ്ഞ പ്രതലം നിർമ്മിക്കാൻ മാത്രമാണ് അനുവാദം നൽകിയത് എന്നാണ് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ ഇതിന് വിപരീതമായിട്ടാണ് സ്വകാര്യവ്യക്തി ഈ ഭാഗത്ത് ഓവന് മുകളിലെ സ്ലാബുകൾ നീക്കം ചെയ്തത്. നാട്ടുകാരുടെ പരാതിയെ തുടർന്ന് പൊതുമരാമത്ത് എ.ഇ സ്ഥലത്തെത്തി ഈ പ്രവൃത്തി നിർത്തിവയ്ക്കാൻ സ്വകാര്യ വ്യക്തിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
അത്തോളി അങ്ങാടിയിലെ
സ്വകാര്യ വ്യക്തി നീക്കം ചെയ്ത സ്ലാബുകൾ പൂർവസ്ഥിതിയിൽ ആക്കണമെന്നും യാത്രക്കാർക്കും നീരൊഴുക്കിനും തടസമുണ്ടാക്കാത്ത രീതിയിൽ സ്ലാബുകൾ പുനസ്ഥാപിക്കണമെന്നും കോൺഗ്രസ് അത്തോളി മണ്ഡലം പ്രസിഡണ്ട് സുനിൽ കൊളക്കാട് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനിയർക്ക് പരാതി നൽകിയതായും അദ്ദേഹം പറഞ്ഞു.