കൊങ്ങന്നൂർ ആശാരിക്കാവിൽ
ഉത്സവത്തിന് കൊടിയേറി ; വിവിധ പരിപാടികളുമായി തിറ മഹോത്സവം
ഫെബ്രു. 6 മുതൽ 9 വരെ
റിപ്പോർട്ട് -
ആവണി എ എസ്
അത്തോളി :കാവും ക്ഷേത്രവും സംഗമ ഭൂമികയായ മലബാറിലെ അതി പുരാതന ക്ഷേത്രങ്ങളിൽ അപൂർവ്വത നേടിയ പ്രസിദ്ധമായ കൊങ്ങന്നൂർ ആശാരിക്കാവ് ഭഗവതി ക്ഷേത്രത്തിൽ തിറ മഹോത്സവം ഈ മാസം 6 മുതൽ 9 വരെ നടക്കും.
ഉത്സവത്തിന് മുന്നോടിയായി കൊടിയേറ്റം നടത്തി.ക്ഷേത്ര കർമ്മി എൻ പി പ്രജീഷിൻ്റെ മുഖ്യകാർമ്മികത്വത്തിൽ നടന്ന ചടങ്ങിൽ ഊരായ്മക്കാരും കുടുംബാഗങ്ങളും പങ്കെടുത്തു.
തുടർന്ന് കെട്ടിയാട്ടക്കാർക്കുള്ള "നിറത്തിന് പണം കൊടുക്കൽ "ചടങ്ങ് നടത്തി. ക്ഷേത്രം മുഖ്യ കാരണവരും ട്രസ്റ്റ് പ്രസിഡൻ്റുമായ കെ ടി പ്രഭാകരനിൽ നിന്നും കെട്ടിയാട്ടക്കാരൻ ബാബു കിനാലൂർ പണക്കിഴി ഏറ്റുവാങ്ങി. തിറയാട്ടത്തിലെ പ്രധാന ചടങ്ങാണ് മുഖത്തെഴുത്തും ശരീരത്തിൽ വരയെഴുത്തും ഇതിനായുള്ള പണം മുൻകൂറായി കെട്ടിയാട്ടക്കാർക്ക് കൈമാറുന്ന ചടങ്ങാണിത്.
6 ന് വൈകിട്ട് 6 മണിക്ക് ദീപാരാധനയോടെ ചടങ്ങുകൾക്ക് തുടക്കം.
6.30 ന് സാസ്ക്കാരിക സദസ്. മനുഷ്യവകാശ കമ്മീഷൻ ആക്ടിംഗ് ചെയർമാൻ കെ ബൈജു നാഥ് ഉദ്ഘാടനം ചെയ്യും. ഭഗവദ്ഗീത കൈ കൊണ്ട് എഴുതി ലണ്ടൻ ബുക്ക് ഓഫ് വേൾഡ് റിക്കോർഡിൽ ഇടം നേടിയ പ്രൊഫ വർഗീസ് മാത്യൂ, സാസ്ക്കാരിക - ജീവ കാരുണ്യ പ്രവർത്തകൻ സാജിദ് കോറോത്ത് എന്നിവർ അതിഥികളാകും.
ചടങ്ങിൽ ക്ഷേത്രത്തിന്റെ സവിശേഷതകൾ ഉൾപ്പെടുത്തി അജീഷ് അത്തോളി രചനയും സന്ദീപ് നിത്യാനന്ദ് സംഗീതവും ആലാപനവും നിർവ്വഹിച്ച കൊങ്ങന്നൂരമ്മ ആൽബം റിലീസ് ചെയ്യും.
ക്ഷേത്ര കാരണവന്മാരായ കെ ടി പ്രഭാകരൻ ,
എൻ പി ശങ്കരൻ , സെക്രട്ടറി എൻ പി അനിൽ കുമാർ, കൺവീനർ കെ ടി ശ്രീലേഷ് എന്നിവർ പങ്കെടുക്കും.
7.30 ന് പ്രദേശത്തെയും കുടുംബത്തിലെയും കലാകാരന്മാർ അവതരിപ്പിക്കുന്ന നൃത്ത സംഗീത വിരുന്ന് കലാ വിസ്മയം അരങ്ങേറും.
ഉത്സവം രണ്ടാം ദിവസം രാവിലെ 10 മുതൽ ഡോ. ചന്ദ്രകാന്ത് നേത്രാലയയുടെ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് ഡിസ്കൗണ്ട്ഡ് കണ്ണട വിതരണം ചെയ്യും.
ബി പി എൽ കാർഡുള്ള അർഹരായ 4 പേരുടെ തിമിര ശസ്ത്രക്രിയ സൗജന്യമായി നടത്തും. രജിസ്ട്രേഷൻ കാർഡ് ഉപയോഗിച്ച് തുടർ ചികിത്സക്ക് ഉപയാഗിക്കാമെന്ന് ഡോ ചന്ദ്രകാന്ത് അറിയിച്ചു.
വൈകീട്ട് 6.30 ന് ഗുരു പൂജ , 7 മണിക്ക് ക്ഷേത്ര കലയായ വട്ടക്കളി.
9 മണിക്ക് ജൂനിയർ കലാഭവൻ മണി ദാസ് പയ്യോളി നയിക്കുന്ന മെഗാ ഷോ മണികിലുക്കം .
പ്രധാന ഉത്സവം 8 ന് രാവിലെ 7 മണിയോടെ കഴകം കയറൽ , ദൈവത്തെ ഉണർത്തൽ വിവിധയിടങ്ങളിൽ നിന്നുള്ള നേർച്ച വരവ്
എന്നിവ നടക്കും.
ഉച്ചക്ക് 12 ന് ഗുരുദേവരുടെ വെള്ളകെട്ട് , തുടർന്ന് സമൂഹ സദ്യ , വിവിധ മൂർത്തികളുടെ വെള്ള കെട്ട് , വൈകിട്ട് 7 ന് ഭഗവതി തിറയോടു കൂടി താലപ്പൊലി.അകമ്പടിയായി കരിമരുന്ന് പ്രയോഗം.10 മണിയോടെ മെഗാ നറുക്കെടുപ്പ്. 11 ന്
കെട്ടിയാട്ടക്കാരുടെ ഒറോക്കാളി തുടർന്ന് വിവിധ മൂർത്തികളുടെ തിറ കെട്ടിയാട്ടം, പുലരും വരെ നടക്കും.
ഇതിൽ ക്ഷേത്രത്തിന്റെ പ്രധാന ദേവനായ ഗുരുവുമായി ആത്മ ബന്ധമുള്ള കണ്ഠത്ത് രാമൻ്റെ തിറ ഏറെ പ്രസിദ്ധമാണ് . 5 വേഷങ്ങൾ കെട്ടിയാണ് ഈ തിറ അരങ്ങിൽ എത്തുക.
9 ന് രാവിലെ ഗുളികൻ തിറ ചാന്ത് ആടിയതിന് പിന്നാലെ വാളകം കൂടി ഈ ആണ്ടിലെ തിറഉത്സവത്തിന് പരിസമാപ്തിയാകും.