അത്തോളിയിൽ പന്നി ശല്യം കൂടുന്നു ', വെടിവെയ്ക്കാൻ ലൈസൻസായില്ല
കർഷകർ കൃഷി ഉപേക്ഷിക്കുന്നു
സ്വന്തം ലേഖകൻ :
Breaking News
അത്തോളി: പഞ്ചായത്തിലെ മലയോര മേഖലകളിൽ പന്നി ശല്യം കൂടുന്നതായി പരാതി.
കൊളക്കാട് കിഴക്ക് ഭാഗത്താണ് പന്നികൾ കൂട്ടത്തോടെ കൃഷി നശിപ്പിക്കുന്നതായി പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്.അതെ സമയം
കൃഷി നശിപ്പിക്കുന്ന പന്നിയെ വെടിവെച്ചു കൊല്ലാൻ സർക്കാർ ഉത്തരവായിട്ടും അത്തോളിയിൽ ലൈസൻസ് കിട്ടിയില്ലന്ന് പരാതി ഉണ്ട്.ലോകസഭാ തിരഞ്ഞെടുപ്പിന് മുമ്പെ തോക്കിന് ലൈസൻസുള്ള ആളെ കണ്ടെത്തി ഗ്രാമ പഞ്ചായത്ത് കലക്ടർക്ക് അപേക്ഷ നൽകിയെങ്കിലും ഇതുവരെ ലൈസൻസ് ലഭ്യമായിട്ടില്ലെന്ന് പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദുരാജൻ അത്തോളി ന്യൂസിനോട് പറഞ്ഞു.
ലൈസൻസ് കിട്ടിയാൽ കൃഷി നശിപ്പിക്കുന്ന പ്രദേശങ്ങളിലെ പന്നിയെ വെടിവെക്കാൻ ഉത്തര വിടാൻ പഞ്ചായത്ത് പ്രസിഡണ്ടിന് അധികാരമുണ്ടാവും.
നിബന്ധനകൾക്ക് വിധേയമായി പന്നികളെ വെടിവെച്ചു കൊല്ലാനും കഴിയുകയും. ഇത് കർഷകർക്ക് വലിയ ആശ്വാസം ആവുകയും ചെയ്യും. നിലവിൽ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ രണ്ടുതരം പന്നികളുടെ ശല്യം അതിരൂക്ഷമാണ്. മുള്ളൻ പന്നിയും കാട്ടുപന്നിയും വ്യാപകമാണ്. മലമുകളിലും കാട് നിറഞ്ഞ പ്രദേശങ്ങളിലുമാണ് ഇവയുടെ ആവാസം. തെങ്ങിൻ തൈകൾ, വാഴ, ചേമ്പ്, ചേന, മരച്ചീനി, കർമൂസ, ഇഞ്ചി, കവുങ്ങിൻ തൈ എന്നിവയെല്ലാം ഇവ നശിപ്പിക്കും. തെങ്ങിൻതോപ്പിലെ തേങ്ങകളും ഇവ ചകിരി പൊളിച്ച് തിന്നാറുണ്ട്. വാഴകൾ വ്യാപകമായ തോതിലാണ് അത്തോളിയിൽ നശിപ്പിക്കപ്പെടുന്നത്. ഇതുമൂലം കർഷകർ വാഴയും ഇതുപോലുള്ള കൃഷികളും ഉപേക്ഷിച്ച മട്ടാണ്. പുതിയ തെങ്ങിൻ തൈകൾ വയ്ക്കാനും പന്നികൾ സമ്മതിക്കുന്നില്ല. രാത്രിയിൽ മുന്നിൽ അകപ്പെടുന്നവരെ പന്നികൾ ആക്രമിച്ച സംഭവങ്ങൾ വരെ മുമ്പ് ഉണ്ടായിട്ടുണ്ട്. ഇന്നലെ കൊളക്കാട് അരങ്ങത്ത് കൃഷ്ണൻ മാസ്റ്ററുടെ പുരയിടത്തിലെ കുലയ്ക്കാറായ രണ്ട് റോബസ്റ്റ് വാഴകളാണ് പന്നി കുത്തി മറിച്ചത്. കൂടാതെ ഒരു കവുങ്ങും തെങ്ങിൻ തയ്യും നശിപ്പിച്ചു. തെങ്ങിൻ ചുവട്ടിൽ വീണു കിടക്കുന്ന തേങ്ങയും പൊളിച്ച് തിന്നു. കാട്ടുപന്നികൾക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം.തോക്ക് ലൈസൻസ് നേടിയെടുക്കാൻ വീണ്ടും ജില്ലാ കലക്ടറെ സമീപിക്കാൻ ഒരുങ്ങുകയാണ് പഞ്ചായത്ത് അധികൃതർ.