
ഉള്ള്യേരി പഞ്ചായത്ത് സെക്രട്ടറിക്കെതിരായ പ്രസംഗം വിവാദമായി ;പരാമർശത്തിൽ ഉറച്ച് നിൽക്കുന്നതായി
ലീഗ് നേതാവ് സാജിദ് കോറോത്ത്
ഉള്ള്യേരി : ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ മുസ്ലിം ലീഗ് ബാലുശ്ശേരി നിയോജക മണ്ഡലം പ്രസിഡൻ്റ് സാജിദ് കോറോത്തിൻ്റെ പ്രസംഗം വിവാദമായി.
അശാസ്ത്രീയമായ വാർഡ് വിഭജനത്തിലും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് വോട്ടർ പട്ടികയിലെ പക്ഷപാതപരമായ നിലപാടിലും പ്രതിഷേധിച്ച്
യു ഡി എഫ് ഉള്ള്യേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സമര പരിപാടിയിൽ മുഖ്യ പ്രഭാഷണം നിർവഹിക്കുകയായിരുന്നു സാജിദ് കോറോത്ത് . പ്രസംഗത്തിനിടെ വന്ന പരാമർശത്തിൽ കൊല്ലത്ത് നിന്ന് രണ്ട് കാല് കൊണ്ട് നടന്ന് വന്ന ആൾക്ക് വീട്ടിലേക്ക് മടങ്ങി പോകുമ്പോൾ വീൽ ചെയറിൽ പോകേണ്ട ഗതികേട് ഉണ്ടാകരുത് എന്നായിരുന്നു പരാമർശം . പ്രസംഗം കൊലവിളിയെന്ന് വാർത്ത ചാനലുകളിലൂടെ പ്രചരിച്ചു. വെള്ളിയാഴ്ച ഉച്ച ശേഷം കേരള രാഷ്ട്രീയം പ്രസംഗത്തിൻ്റെ സാഹചര്യത്തെ കുറിച്ച് അന്വേഷണമായി. വിവാദ പ്രസംഗത്തിനിടെ സാജിത് മറ്റൊരു രാഷ്ട്രീയ വേദി പങ്കിടുന്നതിൻ്റെ തിരക്കിലായിരുന്നു.
പ്രസംഗം രാഷ്ട്രീയ ആയുധമാക്കാനും പ്രതിരോധിക്കാനും ഇരു രാഷ്ടീയ നേതൃത്വവും നീക്കം തുടങ്ങി.
അതേ സമയം സെക്രട്ടറിക്കെതിരെ നടത്തിയ പരാമർശത്തിൽ ഉറച്ച് നിൽക്കുന്നതായി സാജിദ് കോറോത്ത് അത്തോളി ന്യൂസിനോട് പ്രതികരിച്ചു. "പ്രസംഗം എന്താണ് എന്ന് കേൾക്കാത്തവർ വിവാദമാക്കുകയാണ് , ഇനി നിയമ നടപടിയല്ലെ , അവ നേരിടാൻ തയ്യാറാണ് " - സാജിദ് കോറോത്ത് പറഞ്ഞു.
അതേ സമയം ഇത് സംബന്ധിച്ച് പരാതി ഒന്നും ലഭിച്ചിട്ടില്ലെന്ന് അത്തോളി പോലീസ് പറഞ്ഞു.
പ്രതിഷേധ സംഗമവും ധർണ്ണയും കെ പി സി സി അംഗം കെ.എം ഉമ്മർ ഉദ്ഘാടനം ചെയ്തു.
യു ഡി എഫ് ചെയർമാൻ അബു ഹാജി പാറക്കൽ അദ്ധ്യക്ഷത വഹിച്ചു.
ഡി.കെ. ടി. എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് മനാച്ചേരി ശ്രീധരക്കുറുപ്പ്,
കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് കെ.കെ. സുരേഷ്, യു ഡി എഫ് കൺവീനർ കൃഷ്ണൻ കൂവിൽ, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് പി.പി.കോയ,
സിറാജ് ചിറ്റേടത്ത്, സുധിൻ സുരേഷ്, നജീബ് കക്കഞ്ചേരി, സതീഷ് കന്നൂര് എന്നിവർ പ്രസംഗിച്ചു.