പാട്ട് പാടാൻ അറിയില്ലന്ന് പറഞ്ഞു; തലക്ക് ചവുട്ടി : വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ മർദ്ദിച്ച കേസ് : രാവിലെ മൊഴിയെടുക്കും ; എസ് ബി ആർ റിപ്പോർട്ട് നൽകും
ആവണി എ എസ്
അത്തോളി:വൊക്കേഷണൽ ഹയർ സെക്കൻഡറി പ്ലസ് വൺ കൊമേഴ്സ് വിദ്യാർത്ഥിയെ ഒരു സംഘം സീനിയർ വിദ്യാർത്ഥികൾ മർദിച്ച പരാതിയിൽ മർദ്ദനമേറ്റ കുട്ടിയുടെ മൊഴി പോലീസ് ഇന്ന് എടുക്കും. സംഭവത്തിലും കുറ്റാരോപിതരുടെയും സോഷ്യൽ ബേക്ക് ഗൗണ്ട് റിപ്പോർട്ടും തയ്യാറാക്കുമെന്നും അത്തോളി പോലീസ് പറഞ്ഞു.
മർദ്ദനത്തിൽ പരിക്കേറ്റ വിദ്യാർത്ഥി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇപ്പോൾ വീട്ടിൽ വിശ്രമത്തിലാണ്.
ഇക്കഴിഞ്ഞ ജൂലായ് 10 ന് വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം. വിദ്യാർത്ഥി സമരത്തെ തുടർന്ന് കാലത്ത് സ്കൂൾ വിട്ടതിനു ശേഷം പ്ലസ് വൺ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ ബലമായി പിടിച്ചുകൊണ്ടു പോവുകയും സ്‌കൂളിന് അടുത്തുള്ള വിജനമായ ഇടവഴിയിൽ വച്ച് മർദ്ദിക്കുകയും ചെയ്തു എന്നാണ് പരാതി. ഡാൻസ് ചെയ്യാനും നൃത്തം ചെയ്യാനും നിർബന്ധിച്ചതായും പരാതിയിൽ പറയുന്നു.
പാട്ട് പാടാൻ അറിയില്ലന്ന് പറഞ്ഞതോടെ കുട്ടിയെ അടിച്ചു വീഴ്ത്തിയ ശേഷം ഷൂകൊണ്ട് തലക്കും വയറിനും ചവിട്ടി പരിക്കേൽപ്പിച്ചതായും രക്ഷിതാക്കൾ നൽകിയ പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.സംഭവം സംബന്ധിച്ച് കുട്ടിയുടെ രക്ഷിതാക്കൾ സ്കൂൾ പ്രിൻസിപ്പലിനും അത്തോളി പോലീസിനും പരാതി നൽകിയിരുന്നു.
പ്ലസ് ടു വിദ്യാർത്ഥികളായ അഞ്ചുപേർക്കെതിരെയും കണ്ടാലറിയാവുന്ന മറ്റ് രണ്ടുപേർക്കെതിരെയുമാണ് പോലീസിൽ പരാതി നൽകിയത്. അതെ സമയം സ്‌കൂളിന് പുറത്തുവെച്ചാണ് സംഭവം നടന്നതെന്നും പരാതി പൊലീസിന് കൈമാറിയതായും ആരോപണവിധേയരായ അഞ്ചു വിദ്യാർത്ഥികളെ സ്‌കൂളിൽ നിന്നും തൽക്കാലം മാറ്റിനിർത്തിയതായും പ്രിൻസിപ്പൽ പറഞ്ഞു.
കുട്ടിയുടെ ആരോഗ്യ സ്ഥിതി പരിഗണിച്ച് മൊഴി രേഖപ്പെടുത്താൽ ഇന്നലെ കഴിഞ്ഞിരുന്നില്ല.
തുടർന്ന് ,നടപടി സ്വീകരിക്കുമെന്ന് അത്തോളി പോലീസ് പറഞ്ഞു