തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ശാക്തീകരിക്കും:രമേശ് ചെന്നിത്തല
ഉള്ളിയേരി : യു ഡി എഫ് അധികാരത്തിൽ വന്നാൽ കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് കൂടുതൽ അധികാരവും ഫണ്ടും നൽകി ശാക്തീകരിക്കുമെന്ന് എഐസിസി വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പ്രസ്താവിച്ചു. ഫണ്ടുകൾ വെട്ടിച്ചുരുക്കിയും അധികാരം കവർന്നെടുത്തും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തുന്ന നടപടിയാണ് കേരളത്തിലെ പിണറായി സർക്കാർ സ്വീകരിച്ചു വരുന്നതെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.
വരുന്ന തിരഞ്ഞെടുപ്പിൽ ബഹുഭൂരിഭാഗം തദ്ദേശ സ്ഥാപനങ്ങളിലും ഐക്യ ജനാധിപത്യ മുന്നണി ഭരണം പിടിക്കാനുള്ള മുന്നൊരുക്ക പ്രവർത്തനങ്ങളിലാണ് പാർട്ടിയെന്നും ചെന്നിത്തല വ്യക്തമാക്കി. രാജീവ് ഗാന്ധി പഞ്ചായത്തീരാജ് സമിതി കോഴിക്കോട് ഡിസിസിയുടെ സഹകരണത്തോടെ ഉള്ളിയേരി സമന്വയ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ജില്ലയിലെ കോൺഗ്രസ്സ് ജനപ്രതിനിധികളുടെ സ്പെഷൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിസിസി പ്രസിഡണ്ട് അഡ്വ. കെ പ്രവീൺ കുമാർ അധ്യക്ഷത വഹിച്ചു. എൻ.സുബ്രഹ്മണ്യൻ, അഡ്വ. പി.എം നിയാസ്, എൻ എസ് യു ദേശീയ സെക്രട്ടറി കെ എം അഭിജിത്ത്, അഡ്വ. പ്രമോദ് കക്കട്ടിൽ, അഡ്വ: ഐ മൂസ, ഡിസിസി ട്രഷറർ ടി.ഗണേഷ് ബാബു, ബാലകൃഷ്ണൻ കിടാവ്, കെ. രാമചന്ദ്രൻ മാസ്റ്റർ, രത്നവല്ലി ടീച്ചർ, ഗൗരി പുതിയോട്ടിൽ, കെ.സി ശോഭിത, രാജീവൻ നടുവണ്ണൂർ തുടങ്ങിയവർ സംസാരിച്ചു. ആർ.ജി.പി. ആർ.എസ് ജില്ലാ ചെയർമാൻ മാടഞ്ചേരി സത്യനാഥൻ സ്വാഗതവും കാവിൽ പി.മാധവൻ നന്ദിയും പറഞ്ഞു.