വിദ്യാർത്ഥിനിയേയും ബന്ധുവിനെയും നാട്ടുകാർ തടഞ്ഞു .7 പേർക്കെതിരെ കേസ്
ബാലുശ്ശേരി: കോക്കല്ലൂരില്‍ സദാചാര ആക്രമണത്തില്‍ വിദ്യാർഥിനിക്കും ബന്ധുവായ യുവാവിനും പരിക്ക്.
ഇവരെ തടയുകയും ആക്രമിക്കുകയും പൊതു ജന മധ്യത്തിൽ അപമാനിക്കുകയും ചെയ്തതിന് കൊക്കല്ലൂർ സ്വദേശികളായ രതീഷ്, വിപിൻ ലാൽ ,കണ്ടാലറിയാവുന്നവർ ഉൾപ്പെടെ 7 പേർക്ക് എതിരെ ഇന്ന് രാവിലെ കേസെടുത്തു. കോക്കല്ലൂർ അങ്ങാടിയില്‍ ഇന്നലെ വൈകീട്ട് 4.30 ഓടെയാണ് സംഭവം.കോക്കല്ലൂർ ഗവ. ഹയർ സെക്കൻഡറി
സ്കൂള്‍ വിട്ട് റോഡിലേക്കിറങ്ങിയ പ്ലസ് വണ്‍ വിദ്യാർഥിനി അതുവഴി വന്ന ബന്ധുവായ യുവാവുമായി കടയുടെ മുൻപില്‍ സംസാരിച്ചുനില്‍ക്കവെ സംഘം ചേർന്നു വന്നവർ ഇവരെ ചോദ്യം ചെയ്യുകയും അസഭ്യം പറഞ്ഞ് യുവാവിനെ ക്രൂരമായി മർദിക്കുകയുമായിരുന്നു.
ബന്ധുവാണെന്ന് പറഞ്ഞുകൊണ്ട് പെണ്‍കുട്ടി തടയാൻ ശ്രമിച്ചെങ്കിലും ബന്ധുക്കളാണെങ്കില്‍ ഇതൊക്കെ വീട്ടില്‍ പോയി ചെയ്താല്‍ മതിയെന്ന് ആക്രോശിച്ചുകൊണ്ട് മർദ്ദനം തുടരുകയായിരുന്നു. ആക്രമിക്കുന്നതിന്റെ സി സി ടി വി ദൃശ്യം പുറത്തു വന്നു. പരിക്കേറ്റ യുവാവിനെ ബാലുശ്ശേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ ബാലുശ്ശേരി പൊലീസ് കേസെടുത്തതായി എസ്.ഐ എം സുജിലേഷ് പറഞ്ഞു . പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.