സി പി ആർ ചിക്കൻ കടയിൽ ചത്ത ഇറച്ചിക്കോഴിയെ കണ്ടെത്തി ;
കടയ്ക്ക് താഴിട്ടു !
സ്വന്തം ലേഖകൻ
അത്തോളി : വില കുറവായ ഇറച്ചിക്കോഴി വാങ്ങാൻ അണ്ടിക്കോ ഡ് സി പി ആർ ചിക്കൻ കടയിലേക്ക് ആളുകൾ തടിച്ചു കൂടുന്നത് പതിവ് കാഴ്ച . ഇവിടെ നിന്നും വാങ്ങി കൊണ്ട് പോയ ഇറച്ചിയ്ക്ക് ദുർഗന്ധം ഉണ്ടായതിനെ തുടർന്ന് പരാതിയും പിന്നാലെ ആൾക്കൂട്ടവും തർക്കവുമായി.
ഇന്നലെ വൈകീട്ട് ആറോടെയായിരുന്നു സംഭവം.
എലത്തൂർ പോലീസും പഞ്ചായത്ത് ആരോഗ്യ വിഭാഗവും പരിശോധനയ്ക്ക് എത്തി. കടയിൽ നിന്നും ചത്ത കോഴികളെ പിടികൂടി .കടയിൽ അസഹ്യമായ ദുർഗന്ധവുണ്ട്. അതിഥി തൊഴിലാളികളാണ് കടയിൽ ജോലി ചെയ്യുന്നത്. ആരോഗ്യ പ്രശ്നം ഉണ്ടാക്കും വിധം കച്ചവടം നടത്തിയ സി പി ആർ ചിക്കൻ കടയുടെ ലൈസൻസ് പഞ്ചായത്ത് റദ്ദാക്കി. ഇനി ലൈസൻസ് നൽകില്ലെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ടി പ്രമീള അത്തോളി ന്യൂസ് നോട് പറഞ്ഞു. എലത്തൂർ പോലീസ് കേസെടുത്തു.നേരത്തെ കോളിയോട്ട് താഴെയുള്ള ചിക്കൻ കടയിലും സമാന രീതിയിൽ കച്ചവടം നടത്തിയതിന് സി പി ആർ ചിക്കൻ കടയ്ക്കെതിരെ പരാതി ഉയർന്നിരുന്നു. പിന്നീട് ലൈസൻസ് പുതുക്കി നൽകി.എരഞ്ഞിക്കലിൽ സമാന കടയിൽ 1500 ഓളം ചത്തക്കോഴിയെ കണ്ടെത്തിയിരുന്നു.
വില കുറവ് ബോർഡിൽ കാണുമ്പോൾ ആളുകൾ അന്വേഷണം നടത്താതെ വാങ്ങുന്ന പ്രവണത കൂടുകയാണ്.അത്തോളി, തിരുവങ്ങൂർ, അണ്ടിക്കോട് സ്ഥലങ്ങളിൽ ഓരോ കടകളിലും ഓരോ വിലയാണ് എന്നതും പരാതിയുണ്ട്. ഇക്കാര്യത്തിൽ അധികൃതർ ഇടപെടണം, ഇറച്ചി കടകളെക്കുറിച്ച് ബോധവൽക്കരണം ആവശ്യമാണെന്നും സാമൂഹ്യ പ്രവർത്തകൻ ബദറു അത്തോളി ന്യൂസ് നോട് പറഞ്ഞു.