വീട്ടമ്മയുടെ പണം ഓൺ ലൈൻ വഴി കവർന്ന കേസ്: പ്രതി ആസാം സ്വദേശിയെന്ന് സൂചന
കോഴിക്കോട് :യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ ചെറൂട്ടി റോഡ് ബ്രാഞ്ച് അക്കൗണ്ടിൽ നിന്നും മീഞ്ചന്ത സ്വദേശി പി കെ ഫാത്തിമയുടെ 19 ലക്ഷം രൂപ അജ്ഞാതർ കവർന്ന കേസ് സംബന്ധിച്ച് സൈബർ സെൽ അന്വേഷണം തുടങ്ങി.
ജൂലൈ 24 നും സെപ്റ്റംബർ 19നും ഇടയിൽ പലതവണകളായാണ് അക്കൗണ്ടിൽ നിന്ന് പണം പിൻവലിച്ചതായി കണ്ടെത്തിയത്.എടിഎം കാര്‍ഡോ, ഓണ്‍ലൈന്‍ വഴി പണമിടപാടോ നടത്താത്ത അക്കൗണ്ടില്‍ നിന്നും യുപിഐ വഴിയാണ് പണം പിൻവലിച്ചത്.കെട്ടിട വാടക ഇനത്തിൽ ഫാത്തിമക്ക് ലഭിക്കുന്ന തുകയാണ് ഈ അക്കൗണ്ടിലേക്ക് വരാറുള്ളത്.അക്കൗണ്ട് പരിശോധിക്കുകയോ പണം എടുക്കുകയോ ചെയ്യാറില്ലായിരുന്നു.
ഒരുപാട് കാലങ്ങളായി ഉപയോഗിക്കാതിരുന്ന അക്കൗണ്ട് ആയതുകൊണ്ട് തന്നെ ഉടമയുടെ മകൻ അബ്ദുൾ റസാഖ് മറ്റൊരാവശ്യത്തിന് ബാങ്കിൽ പോയപ്പോൾ അക്കൗണ്ട് സ്റ്റേറ്റ്മെന്റ് പരിശോധിച്ചപ്പോഴാണ് ഈ തട്ടിപ്പ് വിവരം തിരിച്ചറിഞ്ഞത്.
ജൂലൈ 24 മുതൽ ആദ്യം ചെറു തുക കളായും പിന്നീട് ഒരു ലക്ഷം വീതവുമാണ് അക്കൗണ്ടിൽ നിന്നും പിൻവലിച്ചു.
1992 മുതൽ ഉള്ള അക്കൗണ്ട് ആണിത്. അക്കൗണ്ടുമായി ആദ്യം ബന്ധിപ്പിച്ചിരിക്കുന്ന ഫോൺ നമ്പർ ആറുവർഷം മുൻപേ അക്കൗണ്ട് ഉടമ ഉപേക്ഷിച്ചിരുന്നു.
ആ വിവരം ബാങ്കിനെ അറിയിച്ചു.
പുതിയ നമ്പർ നൽകിയിരുന്നെങ്കിലും ഇതുവരെ അധികൃതർ അത് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടില്ലന്നാണ് അറിയുന്നത്.
പഴയ നമ്പർ തന്നെയാണ് അക്കൗണ്ടുമായി ഇപ്പോഴും ബന്ധിപ്പിച്ചിരിക്കുന്നത്. ഇപ്പോൾ ഫാത്തിമയുടെ ആ നമ്പർ ആസാം സ്വദേശിയായ ഒരാളാണ് ഉപയോഗിക്കുന്നത് അത്കൊണ്ട് തന്നെ ഫോൺ നമ്പർ ഉപയോഗിച്ച് അയാളാണ് പണം പിൻവലിച്ചതെന്നാണ് സൈബർ പോലീസിന്റെ നിഗമനം.
ആസാം സ്വദേശിയുടെ നമ്പറിലേക്ക് വിളിച്ചപ്പോൾ ആസാമിലെ പോലീസ് ഉദ്യോഗസ്ഥൻ ആണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി കോളുകൾ ഇങ്ങോട്ട് വരാൻ തുടങ്ങി.
ഓൺലൈൻ ബാങ്ക് ഇടപാടുകൾ വഴി നടക്കുന്ന സാമ്പത്തിക തട്ടിപ്പുകൾ രാജ്യത്ത് അധികരിച്ചിരിക്കുന്ന സമയത്ത് മൊബൈൽ നമ്പർ മാറ്റിയത് മൂലം പണം നഷ്ടപ്പെടുന്ന അവസ്ഥയും വന്നതിൽ ബാങ്ക് അക്കൗണ്ട് ഉടമകളിൽ ആശങ്ക ഉയർന്നു.
നമ്പർ ലൊക്കേഷൻ നോക്കി പ്രതിയെ പിടികൂടാൻ ആകും എന്നാണ് സൈബർ പോലീസ് പറയുന്നത്. സൈബർ പോലീസിന്റെ അന്വേഷണത്തിൽ പ്രതിയെ തിരിച്ചറിഞ്ഞാൽ
തട്ടിപ്പ് നടത്തിയത് എങ്ങനെയാണ് എന്നുള്ളത് പിന്നാലെ പുറത്തു വരും.പ്രതിയെ ഉടൻ കണ്ടെത്താൻആകുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.ബാങ്ക് ജീവനക്കാർക്ക് ആർക്കെങ്കിലും പങ്കുണ്ടോ എന്ന് പോലീസ് അന്വേഷിക്കും.