അത്തോളി പെട്രോൾ പമ്പിൽ നിന്നും
ഇന്ധന ചോർച്ച ',പമ്പിന് പഞ്ചായത്ത്
പിഴ ചുമത്തി
സ്വന്തം ലേഖകൻ
Exclusive Report.
അത്തോളി :ഹൈസ്കൂളിനടുത്തെ ഓട്ടോ ഫ്യുവൽസ് പെട്രോൾ പമ്പിൽ നിന്നും ഇന്ധനം ചോരുന്നതായി പരാതി . പമ്പിനു സമീപത്തു കൂടെയുള്ള ഓവുചാലിലെ വെള്ളത്തിൽ ഡീസൽ കലർന്ന് ഒഴുകുന്നതായി പമ്പിന് സമീപത്തെ പ്രദേശവാസികൾ പരാതിപ്പെട്ടു.
പരാതി ലഭിച്ച ഉടനെ
ഗ്രാമ പഞ്ചായത്ത്
അധികൃതർ പമ്പിൽ പരിശോധനക്കെത്തി.
പമ്പു മുതൽ ഓവുചാലിലും തുടർന്നുള്ള കനാലിലും ഡീസലിൻ്റെ അംശം അധികൃതർ കണ്ടെത്തി. ഓവിലെ വെള്ളത്തിൽ ഡീസലിൻ്റെ അംശം കാണുന്നതായും ഇത് പമ്പിന് സമീപത്ത് മാത്രമാണ് കാണുന്നതെന്നും വ്യക്തമായി. പെട്രോൾ ഒഴുകി ജലാശയങ്ങൾ മലിനമാകുന്നതായി ശ്രദ്ധയിൽപ്പെട്ടതിൻ്റെ അടിസ്ഥാനത്തിൽ പമ്പിന് 50,000 രൂപയുടെ പിഴ ചുമത്തി. അടിയന്തിരമായി സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കി മൂന്ന് ദിവസത്തിനകം വിശദീകരണം നൽകണമെന്നും പഞ്ചായത്ത് നൽകിയ നോട്ടീസിൽ ആവശ്യപ്പെട്ടു.
പമ്പിലെ പഴയ ഡീസൽ ടാങ്കിന് ചോർച്ചയുള്ളതിനാൽ പമ്പിൽ അറ്റകുറ്റപ്പണി നടക്കുന്നുണ്ട്.
പമ്പിൽ പ്രീമിയം ടാങ്കിൻ്റെ ഇൻ്റാലേഷൻ 10 ദിവസം മുമ്പെ കഴിഞ്ഞതായും പഴയ ടാങ്കിൻ്റെ പ്രവർത്തനം അന്നുമുതൽ നിർത്തിവെച്ചതായും ഇന്ധന ചോർച്ച ശ്രദ്ധയിൽ പ്പെട്ടിട്ടില്ലെന്നും
പമ്പ് മാനേജർ പി.വി. ശശി അത്തോളി ന്യൂസിനോട് പറഞ്ഞു. വിഷയം ഓയിൽ കമ്പനിയെ അറിയിച്ചിട്ടുണ്ട്.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി കെ റിജേഷ്, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ എ.പി. ഫർസത്ത്, ഫാമിലി ഹെൽത്ത് ഇൻസ്പെക്ടർ കെ.കെ. രതീഷ്,
വാർഡ് ക്ലർക്ക് അഞ്ജന , സ്ഥിരം സമിതി അധ്യക്ഷ
എ.എം സരിത എന്നിവരായിരുന്നു പരിശോധനക്കെത്തിയത്.