ഉള്ളിയേരിയിൽ ജനവാസകേന്ദ്രത്തിൽ കടുവയെന്ന് സംശയം : സി സി ടി വി ദൃശ്യം പുറത്ത് ;പരിശോധന തുടങ്ങി , വനം വകുപ്പ് സെൻസർ ക്യാമറ സ്ഥാപിക്കും
എ എസ് ആവണി
ഉള്ള്യേരി : അത്തോളിയിലെ പുലി ഭീതിക്കിടെ 5 കിലോ മീറ്റർ അകലെ ഉള്ള്യേരി ജനവാസ കേന്ദ്രത്തിൽ കടുവയുടെ സന്നിധ്യം ഉണ്ടെന്ന് നാട്ടുകാർ . പെട്രോൾ പമ്പിന് സമീപമുള്ള വരയാലിൽ ഹൈദ്രറിൻ്റെ വീടിന്റെ പുറക് വശത്ത് അലക്ക് കല്ലിനടുത്തായാണ് കടുവയെന്ന് തോന്നിക്കുന്ന ജീവിയെ സി സി ടി വി യിലൂടെ ദൃശ്യം വ്യക്തമാക്കുന്നത് .
ഇന്ന് പുലർച്ചെ 4 മണിയോടെയാണ് ജീവി സ്ഥലത്ത് എത്തിയത് . കടുവയുടെതായി മറ്റ്
തെളിവുകൾ ഉണ്ടോ എന്ന് താമരശ്ശേരി ഫോറസ്റ്റ് സ്റ്റേഷൻ ഓഫീസർ , ആർ ആർ ടി എന്നിവർ പരിശോധിക്കുകയാണ് . നിലവിൽ കടുവയെന്ന് സ്ഥിരീകരിച്ചിട്ടില്ല . ഉച്ചയോടെ ആർ ആർ ടി സെൻസർ ക്യാമറ സ്ഥാപിക്കും . ഇന്ന് രാത്രിയിൽ തിരച്ചിൽ നടത്തും.
ഞായറാഴ്ചയായിരുന്നു അത്തോളി വേളൂരിൽ വീട്ടമ്മ പുലിയെ കണ്ടതായി വാർത്ത പ്രചരിച്ചത് . പിന്നാലെ കൂമുള്ളിയിൽ കടുവയെ കണ്ടതായി വിദ്യാർത്ഥി ഫോട്ടോ സഹിതം ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിച്ചു. ഇതിനിടയിലാണ് ഉള്ളിയേരിയിൽ വീടിന് സമീപം കടുവയെ കണ്ടെന്ന് വിവരം പുറത്ത് വരുന്നത് . ദൃശ്യങ്ങളിൽ കാണുന്നത് കടുവയുടെതെന്ന് സംശയിക്കുമ്പോഴും വനം വകുപ്പ് തള്ളിക്കളയുന്നില്ല.
ഇതോടെ ജനങ്ങൾ ആശങ്കയിലുമാണ് . ദൃശ്യങ്ങൾ അത്തോളി ന്യൂസിന് ലഭിച്ചു.