ഹോട്ടലിന് മുന്നിൽ അപകട ഭീതിയിൽ
മാലിന്യ കുഴി;കുഴി മൂടണമെന്ന് പഞ്ചായത്തിന്റെ മുന്നറിയിപ്പ്
തലക്കുളത്തൂർ : സംസ്ഥാന പാത കടന്ന് പോകുന്ന വി കെ റോഡ് ബസ് സ്റ്റോപ്പിന് സമീപത്തെ ഹോട്ടൽ ദൂരപരിധി ലംഘിച്ചു മാലിന്യ ടാങ്ക് നിർമ്മിച്ചതായി പരാതി .
അനധികൃതമായാണ് മാലിന്യ ടാങ്ക് നിർമ്മാണമെന്ന പരാതിയിൽ തലക്കുളത്തൂർ ഗ്രാമ പഞ്ചായത്ത് കുഴി മൂടാൻ ആവശ്യപ്പെട്ടു. മുന്നറിയിപ്പ് നൽകി ഒരാഴ്ചയായിട്ടും കുഴി മൂടാൻ ഹോട്ടലുകാർ തയ്യാറായില്ല.
ഹോട്ടലിന്റെ മുൻ ഭാഗത്തായി മാലിന്യ കുഴി 5 മീറ്റർ നീളത്തിലും 2 മീറ്റർ വീതിയിലുമായി കോൺക്രീറ്റ് കൊണ്ടാണ് നിർമ്മിച്ചത്. റോഡും ബിൽഡിംഗ് തമ്മിലുള്ള
ദൂര പരിധി ലംഘനം നിലവിലുള്ള നിയമത്തിന് വിരുദ്ധമാണ്. തിരക്കേറിയ പാതയോട് ചേർന്ന് നിൽക്കുന്ന കുഴിക്ക് സംരക്ഷണ സംവിധാനമില്ലാത്തതിനാൽ അപകട സാധ്യതയും കൂടുതലാണ്. കുഴി തുറന്നു കിടക്കുന്നത് മൂലം മലിനജലം കെട്ടിക്കിടന്ന് കൊതുക് പെരുകുന്നു. ഹോട്ടൽ ഭക്ഷണത്തിന്റെ വേസ്റ്റിൽ നിന്നുള്ള കെമിക്കൽ സമീപത്തെ കിണറുകളിലേക്ക് പടരുന്നതായും പരാതിയുണ്ട്.
റോഡിൻറെ ദൂരപരിധി ലംഘിച്ചു നിർമ്മിച്ച കുഴി മൂടാനും പകരം മാലിന്യ ടാങ്ക് നിർമിക്കാനും പഞ്ചായത്ത് നിർദ്ദേശിച്ചതായി സെക്രട്ടറി അറിയിച്ചു. കുഴി മൂടിയില്ലെങ്കിൽ നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഫോട്ടോ: ഹോട്ടലിന് മുന്നിൽ നിർമ്മിച്ച അനധികൃത മാലിന്യ കുഴി .