അത്തോളിയിൽ അസി.എക്സി. എഞ്ചിനിയറുടെ നിയമനം വൈകുന്നു ;പദ്ധതികൾ അവതാളത്തിൽ
ലോകസഭാ തിരഞ്ഞെടുപ്പിന്റെ വിഞ്ജാപനം എത്തും മുൻപേ നിയമനം വേണമെന്നാവശ്യം
സ്വന്തം ലേഖകൻ
അത്തോളി : 6 മാസമായി ഗ്രാമ പഞ്ചായത്ത് ഓഫീസിൽ അസി.എക്സി. എഞ്ചിനിയറെ നിയമിക്കാത്തതിനാൽ പഞ്ചായത്തിൽ 2023 -24 സാമ്പത്തിക വർഷം നടപ്പിലാക്കേണ്ട പദ്ധതികൾ അവതാളത്തിൽ.
പകരം ചുമതലയുള്ള മൂടാടി ഗ്രാമ പഞ്ചായത്ത് അസി.എക്സി.എഞ്ചിനിയർ ശ്രീനാഥിന് ഭാരിച്ച ജോലി കാരണം മിക്ക പദ്ധതികൾ ടെൻഡർ എസ്റ്റിമേറ്റ് നടപടികൾ വൈകുന്നു. ഇതാകട്ടെ പദ്ധതികൾ നടപ്പിലാക്കാൻ സാധിക്കുന്നില്ല. ലോകസഭാ തിരഞ്ഞെടുപ്പിന്റെ വിഞ്ജാപനം പുറത്തിറങ്ങിയാൽ നടപടി ക്രമങ്ങൾ നിർത്തി വെക്കേണ്ടിവരും.
തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലാണ് ഗ്രാമ പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ നിയമനം.
പി എസ് സി നിയമനം വൈകുന്നതാണ് ചുമതല പുതിയ ഉദ്യോഗസ്ഥന് കൈമാറാൻ കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം എന്നാൽ പ്രൊമോഷൻ പോസ്റ്ററ്റിംഗ് നടപ്പിലാക്കുമ്പോൾ പ്രതിപക്ഷ ഭരണമെന്ന ന്യായം പറഞ് ചുമതല ഏൽക്കാതെ ഒഴിഞ്ഞു മാറുന്നു എന്നും വിവരമുണ്ട്. " പ്രതിപക്ഷ പഞ്ചായത്ത് എന്ന നിലയിൽ സംസ്ഥാന ഭരണ പക്ഷ ഇടപെടലാണ് നിയമനം വൈകാൻ കാരണം. അതോടൊപ്പം പഞ്ചായത്ത് ഭരണ പക്ഷം ഇക്കാര്യത്തിൽ നിരന്തര സമ്മർദ്ദം ചെലുത്താത്തിൽ പോരായ്മ ഉണ്ടെന്ന് ഗ്രാമ പഞ്ചായത്ത് അംഗം ബൈജു കൂമുള്ളി ആരോപിച്ചു. എന്നാൽ തിരുവനന്തപുരത്ത് ചീഫ് എഞ്ചിനിയറെ ഇ മെയിൽ വഴിയും , കോഴിക്കോട് ജോയിന്റ് ഡയറക്ടറെ നേരിട്ടും സമീപിച്ച് രേഖ മൂലം ഇത് സംബന്ധിച്ച് പരാതി അയച്ചതായി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ പറഞ്ഞു. കഴിഞ്ഞ ദിവസം എത്തിയ പി എസ് സി ലിസ്റ്റിൽ നിയമനം ഉണ്ടെന്ന് പറഞ്ഞെങ്കിലും അതിൽ ഉൾപ്പെടുത്തിയില്ല. ഇനി അടുത്ത ലിസ്റ്റിൽ നിയമനം ഉണ്ടാകുമെന്ന് ജോയിന്റ് ഡയറക്ടർ ഉറപ്പ് നൽകിയതായി ബിന്ദു രാജൻ അത്തോളി ന്യൂസിനോട് പറഞ്ഞു