'അത്തോളി ന്യൂസ് ' വാർത്ത തുണയായി ',കണ്ണിപ്പൊയിൽ കനാലിൽ വെള്ളമെത്തി
റിപ്പോർട്ട് : സുനിൽ കൊളക്കാട്
അത്തോളി: കണ്ണിപ്പൊയിലിലെ കനാലിൽ വെള്ളമൊഴുകാത്തതിനെ തുടർന്ന് കിണറുകൾ വറ്റുന്നു എന്ന വാർത്തയെ തുടർന്ന് ഇറിഗേഷൻ വകുപ്പ് ഇടപെട്ടു.
ഇതോടെ കണ്ണിപ്പൊയിൽ കനാലിൽ വെള്ളമെത്തി. കനാൽ പൈപ്പ് അടഞ്ഞതിനെ തുടർന്നാണ് കനാൽ വെള്ളം മുടങ്ങിയത്
ഇതോടെ കനാൽ വെള്ളത്തെ ആശ്രയിച്ചു വരുന്ന 300 കുടുംബങ്ങളിലെ കിണറുകൾ വറ്റിത്തുടങ്ങി.
വേനൽ കടുത്തതും
പ്രതിസന്ധി രൂക്ഷമായി.
ഇത് സംബന്ധിച്ച് അത്തോളി ന്യൂസാണ് ആദ്യം വാർത്ത നൽകിയത്. പിന്നാലെ മറ്റ് മാധ്യമങ്ങളും വിഷയം ഏറ്റെടുത്തു.
പിന്നാലെയാണ്
ഇറിഗേഷൻ വകുപ്പിൻ്റെ ഇടപെടലുണ്ടായത്. ഇറിഗേഷൻ വകുപ്പിന്റെ സഹായത്തോടെ വാർഡ് മെമ്പർ സുനീഷ് നടുവിലയുടെ നേതൃത്വത്തിൽ നാട്ടുകാരുടെ സംഘമാണ് കനാലിലെ തടസ്സം നീക്കിയത്. ഒരാഴ്ചയായി ശ്രമം തുടരുകയായിരുന്നു. 125 മീറ്റർ ദൈർഘ്യമുള്ള സിമൻറ് കുഴലിൽ പലയിടത്തും മണ്ണ് അടിഞ്ഞു കൂടിയതാണ് കനാൽ വെള്ളം ഒഴുകാൻ തടസ്സമായത്. കഴിഞ്ഞ ഒരു മാസമായി നാട്ടുകാർ കനാൽ വെള്ളത്തിന് വേണ്ടി പരാതിയുമായി ഓടി നടക്കുകയായിരുന്നു. വാർത്തയെ തുടർന്നാണ് ഇറിഗേഷൻ സജീവമായി രംഗത്തെത്തിയത്. ശക്തിയേറിയ പമ്പും മണ്ണുമാന്തി യന്ത്രവും ഉപയോഗിച്ച് ഇന്നലെ രാത്രിയോടുകൂടിയാണ് കനാൽ പൂർണ്ണമായും നന്നാക്കാൻ കഴിഞ്ഞത്. റോഡിനടിയിലെ പൈപ്പ് പൊട്ടിച്ചു മാറ്റുകയും ചെയ്തു. ഇന്നു മുതൽ വെള്ളം കണ്ണിപ്പൊയിൽ പ്രദേശത്തേക്ക് ഒഴുകിത്തുടങ്ങി. ഇത് കണ്ണിപ്പൊയിലുകാർക്ക് ആശ്വാസമായി. കുറ്റ്യാടി ഇറിഗേഷൻ എൻജിനീയർമാർ സ്ഥലത്തെത്തി പരിശോധിച്ചു. 125 മീറ്റർ ദൈർഘ്യമുള്ള പൈപ്പുകൾ അടുത്ത സീസണു മുമ്പെ പൂർണമായും ശുചീകരിക്കുകയും അതോടൊപ്പം പൊട്ടിച്ചു മാറ്റിയ പൈപ്പിന് പകരം കൽവർട്ട് നിർമിക്കാനും എസ്റ്റിമേറ്റ് തയ്യാറാക്കുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ യു.കെ.ഗിരീഷ് കുമാർ പറഞ്ഞു. അസി. എക്സിക്കുട്ടീവ് എഞ്ചിനിയർ പി.കെ.ബിജു, അസി. എഞ്ചിനിയർ കെ.പി. പ്രമീത എന്നിവരും സംഘത്തിലുണ്ടായിരുന്നു.
കനാലിൽ അടിഞ്ഞുകൂടിയ മണ്ണ് രണ്ട് ദിവസത്തിനകം നീക്കം ചെയ്യുമെന്നും അറിയിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജനും കനാൽ സന്ദർശിച്ചു. അടുത്ത വർഷത്തേക്ക് ശാശ്വതമായ പരിഹാരം ഉണ്ടാക്കണമെന്നും അവർ കലക്ടറോടും ഇറിഗേഷൻ ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടു.