അത്തോളിയിൽ പുലിഭീതി ആശങ്ക വേണ്ട ; കാലടയാളം പുലിയുടെതല്ലന്ന് ഫോറസ്റ്റ് ; ആർ ആർ ടി - ഫോറസ്റ്റ് സംഘം ചിമ്മമലയിൽ
തിരച്ചിൽ നടത്തി
എ എസ് ആവണി
അത്തോളി: ഹെൽത്ത് സെൻ്ററിന് വടക്ക് ഭാഗത്ത് വേളൂരിൽ ഒരു വീടിന് സമീപം വീട്ടമ്മ പുലിയെ കണ്ടെന്ന സംഭവത്തിൽ ആശങ്ക വേണ്ടെന്ന് കക്കയം റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ സി വിജിത്ത് .
ഇന്ന് രാവിലെ സംഭവ സ്ഥല ത്തെത്തിയശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം .
പുലിയുടെ കാലടയാളമാണെന്ന് സംശയിച്ച് മാർക്ക് ചെയ്ത സ്ഥലം പരിശോധിച്ചു. " ഒരു തരത്തിലും ആശങ്ക വേണ്ട, കാണിച്ച് തന്ന സ്ഥലത്തെ അടയാളം പട്ടിയുടെതാണ് -
വിജിത്ത് അത്തോളി ന്യൂസിനോട് വിശദീകരിച്ചു.
പുലിയെപ്പോലെയുള്ള ജീവിയെ കണ്ടതായി മണ്ണങ്കണ്ടി വിലാസിനി ഫോറസ്റ്റിനോട് ആവർത്തിച്ചു. ആർ ആർ ടി സംഘവും ഫോറസ്റ്റും ഒരു മണിക്കൂർ സമയം ചിമ്മ മലയിലും പരിസരത്തും തിരച്ചിൽ നടത്തി . തുടർന്നുള്ള അന്വേഷണത്തിൽ ഒന്നും കണ്ടെത്തിയില്ല.
വെറ്റിനറി സർജൻ ഡോ അരുൺ സത്യൻ ,
സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ പി ബഷീർ , പി ഗണേശൻ , ഫോറസ്റ്റ് വാച്ചർ
കെ പി ലിബേഷ് , കോഴിക്കോട് ആർ ടി ടി ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ കെ ഷാജീവ് , എസ് എഫ് ഒ വി പ്രജീഷ് , റസ്ക്യൂ ജീവനക്കാരായ അബ്ദുൽ കരീം , ഷബീർ , ഫോറസ്റ്റ് ഡ്രൈവർ എം കെ ദിനൂപ് കുമാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
അത്തോളി റെസിഡൻസ് അസോസിയേഷൻ സെക്രട്ടറി വി പി ബാലകൃഷ്ണനും ഏതാനും നാട്ടുകാരും ഒപ്പം ഉണ്ടായിരുന്നു.
ഇന്നലെ വൈകിട്ട് 7.15 ഓടെ ഹെൽത്ത് സെൻ്ററിന് സമീപത്തെ രമേശൻ്റെ വീട്ടിനടുത്താണ് പട്ടിയേക്കാൾ വലുപ്പമുള്ള പുള്ളികളുള്ള ജീവിയെ കണ്ടത്.നാട്ടിൽ ഭീതി പരന്നു.തുടർന്ന് വാർഡ് മെമ്പർ സന്ദീപ് നാലുപുരയ്ക്കലിന്റെ നേതൃത്വത്തിൽ നാട്ടുകാർ തിരച്ചിൽ നടത്തി.
മണ്ണാറക്കണ്ടി രമേശൻ്റെ ഭാര്യ വിലാസിനിയാണ് ജീവിയെ ആദ്യം കണ്ടതായി പറയുന്നത്.വിവരം അറിഞ്ഞ് അത്തോളി പോലീസ് സ്ഥലത്ത് എത്തി.തുടർന്ന് ജനങളുടെ ആശങ്ക അകറ്റാൻ കക്കയം ഫോറസ്റ്റ് സംഘം എത്തുകയായിരുന്നു