അത്തോളിയിലെ മസാല കടയിൽ മദ്യവിൽപ്പന ', 'ബാർ ഉടമ' അറസ്റ്റിൽ.
ഇവിടെ "ഒരു വരയ്ക്ക്" 100 രൂപ!
Exclusive Report :
സ്വന്തം ലേഖകൻ
അത്തോളി:മസാലക്കടയിൽ മദ്യവിൽപ്പന നടത്തിയ
'ബാർ ഉടമ' അറസ്റ്റിൽ.
മസാലക്കട ബാറാക്കിയ കടയുടമ കൊളക്കാട് മേലേടത്ത് കണ്ടി മീത്തൽ കൃഷ്ണനെയാണ് (61) അത്തോളി പോലീസ് അറസ്റ്റ് ചെയ്തത് .
കൊളക്കാട് എലിയോട്ട് അമ്പലം റോഡിലെ മസാലക്കടയിലാണ് കഴിഞ്ഞ രണ്ട് വർഷത്തോളമായി പതിവായി മദ്യവിൽപ്പന നടക്കുന്നതായി പരാതിയുയർന്നത്, ഇതേ തുടർന്ന് അത്തോളി പൊലീസ് ഇൻസ്പെക്ടർ ഇ അനൂപ് കുമാറിന്റെ നേതൃത്വത്തിൽ കടയിൽ റെയിഡ് ചെയ്തു .
തുടർന്ന് കടയിൽ നിന്നും അളവിൽ കവിഞ്ഞ മദ്യം പിടികൂടുകയായിരുന്നു.
റെയിഡിനിടയിൽ പോലീസുമായി ബഹളം വെച്ച പറോൽ ബിജു (45)വിനെതിരെയും കേസെടുത്തു.
ഈ കടയിൽ വൈകുന്നേരമാവുന്നതോടെ മദ്യം ഒഴിച്ചു കൊടുക്കാറുണ്ടെന്നാണ് പോലീസിന് ലഭിച്ച രഹസ്യ വിവരം .
ഒരു ഗ്ലാസിലെ 'ഒരു വര'യടയാളത്തിലെ മദ്യത്തിന് 100 രൂപയാണിവിടെ റേറ്റത്രെ, അതുകൊണ്ടുതന്നെ ഉപഭോക്താക്കൾക്കിടയിൽ "ഒരു വര "കടയെന്നും പേരുണ്ടത്രെ.
ചിലർക്ക് 'നാലുവര'യുണ്ടെങ്കിലേ കിക്കാവൂ, അത്തരക്കാരെപ്പറ്റി ആളുകൾ "ഇംഗ്ലീഷ് കോപ്പി" യെന്നാണ് വിളിപ്പേര്. ഇവർക്ക് നാല് വര അളവിൽ സാധനം വേണം. ഇംഗ്ലീഷ് കോപ്പിക്ക് നാല് വരയുണ്ടല്ലോ. അത്തോളിയിലെ എല്ലാ കവലകളിലും വിദേശമദ്യം സുലഭമാണെന്ന് വിവരം ലഭിച്ചിട്ടുണ്ട് . ഒരു മിസ് കാൾ മതി സാധനം ആവശ്യക്കാരുടെ കയ്യിലെത്തും. പലയിടത്തും സ്കൂട്ടറുകളിലാണ് മദ്യക്കച്ചവടം പൊടിപൊടിക്കുന്നത്. അത്തോളി പഞ്ചായത്തിൽ ഓരോ പ്രദേശത്തും ചുരുങ്ങിയത് പത്തു പേരെങ്കിലും വിദേശ മദ്യക്കച്ചവടം ചെയ്യുന്നുണ്ടെന്നാണ് രഹസ്യവിവരം. കൂലി പണിയെടുത്തിരുന്ന പലരും കൂലിപ്പണിയുപേക്ഷിച്ച് മദ്യവിൽപ്പന തുടങ്ങിയതോടെ പണിക്കാരേയും കിട്ടാതായി.
ആവശ്യക്കാർ 500 മി.ലിറ്ററിൻ്റെ കുപ്പിക്ക് 100 മുതൽ 150 രൂപ വരെ അധിക വില നൽകിയാൽ മതി. ഇത്തരം മദ്യ വിൽപ്പനയിലൂടെ പ്രതിദിനം 500 മുതൽ 5000 രൂപ വരെ ആദായം ഉണ്ടാക്കുന്നവരുണ്ടെന്നാണ് പരസ്യമായ രഹസ്യം. ബീവറേജിന്റെ ഔട്ട്ലെറ്റുകളിൽ പോയി ദിവസേന രണ്ടും മൂന്നും തവണ സാധനങ്ങൾ കൊണ്ടുവരുന്നവരുണ്ട്. ഇതിൽ പലരും നിയമമനുവദിക്കുന്ന അളവിലുള്ള മദ്യമാണ് കൊണ്ടുവരുന്നത്, അതിനാൽ അവരെ പോലീസിനോ എക്സൈസിനോ പിടികൂടാൻ സാധിക്കാറില്ല . ഇവരിൽ പലരെക്കുറിച്ചും പോലീസിന് കൃത്യമായ വിവരമുണ്ടെങ്കിലും നടപടി എടുക്കുന്നില്ലെന്നാണ് പൊതുജനത്തിൻ്റെ പരാതി.
രാവിലെ 5 മണിമുതൽ മദ്യം ലഭിക്കുന്നുവെന്നാണ് വിവരം.
നാട്ടിൻപുറങ്ങളിൽ വിദേശമദ്യം വ്യാപകമായതോടുകൂടി ചെറിയ കുട്ടികൾ വരെ ഇതിൻറെ ഇരകളായി മാറുന്നു എന്നുള്ളതാണ് രക്ഷിതാക്കളെ ആശങ്കപ്പെടുത്തുന്നത്.