നിലാവ് പദ്ധതിയിലെ ബൾബ് വിതരണം പാതി വഴിയിൽ: വൈദ്യുതി ഭവന് മുൻപിൽ അത്തോളി പഞ്ചായത്ത് ഭരണ സമിതിയുടെ ധർണ
അത്തോളി :അത്തോളി ഗ്രാമ പഞ്ചായത്തിലെ നിലാവ് പദ്ധതിക്കാവശ്യമായ എൽഇഡി ബൾബു കൾ അനുവദിക്കാത്ത
കെ എസ് ഇ ബി നിലപാടിൽ പ്രതിഷേധിച്ച് പഞ്ചായത്ത് ഭരണ സമതി
വൈദ്യുതി ഭവനു മുമ്പിൽ ധർണ നടത്തി.
അത്തോളി പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു രാജൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് സി.കെ. റിജേഷ് അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ മാരായ ഷീബ രാമചന്ദ്രൻ, സുനീഷ് നടുവിലയിൽ, എ.എം. സരിത, ശാന്തി മാവീട്ടിൽ, വാസവൻ പൊയിലിൽ, സന്ദീപ് നാലുപുരക്കൽ, ഷിജു തയ്യിൽ എന്നിവർ പ്രസംഗിച്ചു. തുടർന്ന് ഡെപൂട്ടി ചീഫ് എഞ്ചിനിയർ ഷാജി സുധാകറെ കണ്ട് പ്രശ്നം ചർച്ച ചെയ്തങ്കിലും തിരുവനന്തപുരത്ത് ബന്ധപ്പെടാനായിരുന്നു നിർദ്ദേശം.
നിലാവ് പദ്ധതിയിലെ കേടായ എൽഇഡി ബൾബുകൾ സമയ ബന്ധിതമായി മാറ്റി നൽകുക, ഗുണനിലവാരമുള്ള ബൾബുകൾ വിതരണം ചെയ്യുക, അത്തോളിക്ക് 240 ബൾബുകൾ ഉടൻ നൽകുക എന്നിവയാണ് ഭരണസമിതി ഉന്നയിച്ച ആവശ്യങ്ങൾ.
തെരുവുവിളക്കുകൾ എൽഇഡിയാക്കുന്ന നിലാവ് പദ്ധതി 2021 ലാണ്
സംസ്ഥാന സർക്കാർ തുടങ്ങിയത്. ഇതിനു വേണ്ടി കെഎസ്ഇബിയും തദ്ദേശ ഭരണ വകുപ്പും കേന്ദ്ര ഏജൻസിയായ ഇ ഇഎസ് ചേർന്നുണ്ടാക്കിയ കരാർ പ്രകാരമാണ് നിലാവ് നടപ്പിലാക്കിയത്. പക്ഷെ കേടായ ലൈറ്റുകൾ കരാർ പ്രകാരം ഏജൻസിയായ ഇ ഇ എസ് എൽ വിതരണം ചെയ്യാത്തതാണ് നിലാവ് പദ്ധതിയെ തകിടം മറിച്ചത്. പഞ്ചായത്തുകൾ ലൈറ്റുകളുടെ എണ്ണമനുസരിച്ച് വർഷം തോറും പണമടക്കുന്നുമുണ്ട്. അത്തോളി പഞ്ചായത്ത് 2ലക്ഷം അടക്കുന്നുണ്ട്. സംസ്ഥാനമൊട്ടുക്കും ഈ പദ്ധതി പരാജയമാണെന്നാണ് വിവിധ പഞ്ചായത്ത് ഭരണ സമിതികൾ പറയുന്നത്.ഇത് സംബന്ധിച്ച് അത്തോളി ന്യൂസ് വാർത്ത നൽകിയിരുന്നു.
പ്രതിഷേധ സമരം ഒറ്റകെട്ടായി നടത്താൻ ഭരണ സമിതി തീരുമാനിച്ചെങ്കിലും എൽ ഡി എഫ് വാർഡ് മെമ്പർമാർ വിട്ടു നിന്നു.