വീട്ടമ്മയുടെയും ഗർഭസ്ഥ ശിശുവിന്റെയും മരണം ; മൃതദേഹവുമായി ആശുപത്രിയ്ക്ക് മുന്നിൽ പ്രതിഷേധം ; മെഡിക്കൽ ബോർഡ് റിപ്പോർട്ട് ലഭിച്ചശേഷം തുടർ നടപടിയെന്ന്
പോലീസ്
ആവണി എ എസ്
അത്തോളി : എം എം സി യിൽ ചികിത്സക്കിടെ അമ്മയും ഗർഭസ്ഥ കുഞ്ഞും മരിക്കാനിടയായെന്ന പരാതിയിൽ മെഡിക്കൽ ബോർഡ് റിപ്പോർട്ടിന് ശേഷം തുടർ നടപടിയെന്ന് പേരാമ്പ്ര ഡി വൈ എസ് പി വി വി ലതിഷ് അറിയിച്ചു.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായാണ് എകരൂൽ സ്വദേശി വിവേകിന്റെ ഭാര്യ അശ്വതി (35 ) ഗർഭസ്ഥ ശിശുവും ചികിത്സക്കിടെ മരിച്ചത് . സംഭവത്തിൽ പ്രതിഷേധിച്ച് അശ്വതിയുടെ മൃതദേഹവുമായി എം എം സി യിൽ എത്തി പ്രവേശന കവാടത്തിന് മുന്നിൽ ബന്ധുക്കളും രാഷ്ട്രീയ പാർട്ടികളും പ്രതിനിധികളും പ്രതിഷേധിച്ചു.
ആശുപത്രി അധികൃതരുമായി ചർച്ച വേണമെന്ന ആവശ്യം പ്രതിഷേധക്കാർ ഉന്നയിച്ചു. പ്രതിനിധികളെയും ബന്ധുക്കളെയും ക്യാമ്പസിലേക്ക് പ്രവേശിപ്പിക്കുന്നതിനിടെ പോലീസും രാഷ്ട്രീയ പ്രതിനിനിധികളുമായി തർക്കം നടന്നു. തുടർന്ന് യോഗം ചേർന്നു. ചികിത്സിക്കാൻ വൈകിപ്പിച്ചതാണ് മരണ കാരണമെന്ന് രാഷ്ട്രീയ പ്രതിനിധികൾ ആരോപണം ആവർത്തിച്ചു.
സാങ്കേതിക വശങ്ങൾ വിശദീകരിച്ച് ആശുപത്രി അധികൃതരും വാദം നിരത്തി. രണ്ട് പേരുടെയും ഭാഗങ്ങൾ വ്യക്തമാക്കിയതിന് ശേഷം ഡി വൈ എസ് പി -വി വി ലതീഷ് ഇത് സംബന്ധിച്ച് തങ്ങളുടെ നിർദേശം മുന്നോട്ട് വെച്ചു. പ്രാഥമിക ഘട്ടത്തിലാണ് മരണ കാരണം അസ്വാഭാവികമെന്ന് എഫ് ഐ ആറിൽ ചേർത്തത് , മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ ഡി എഫ് ഒ യോട് ശുപാർശ ചെയ്യും . അവരുടെ അന്വേഷണ റിപ്പോർട്ട് ലഭിച്ചതിന് ശേഷം തുടർ നടപടികൾ സ്വീകരിക്കാമെന്ന് അദ്ദേഹം ഉറപ്പ് നൽകി.
അതേ സമയം ആശുപത്രി അധികൃതർ എന്തെങ്കിലും ആഭ്യന്തര അന്വേഷണം നടത്തിയോ എന്ന് യോഗത്തിൽ ഉന്നയിച്ചു. മൃതദേഹം പുറത്ത് നിർത്തിയിട്ട സാഹചര്യത്തിൽ കൂടുതൽ വാഗ്വാദങ്ങളിലേക്ക്
രാഷ്ട്രീയ പാർട്ടികൾ കടന്നില്ല. തുടർന്ന് ഈ മാസം 18 ന് ബുധനാഴ്ച രാവിലെ 10 30 ന് ചേരുന്ന യോഗത്തിൽ ആഭ്യന്തര അനേഷണം നടത്തി റിപ്പോർട്ട് തരണമെന്ന് ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടു. തുടർന്ന് റിപ്പോർട്ട് നൽകാമെന്ന് ആശുപതി അധികൃതർ ഉറപ്പും നൽകി.
അതിനിടെ അശ്വതിയുടെ ബന്ധുക്കൾ ആശുപത്രി കവാടത്തിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നുണ്ടായിരുന്നു. ഡി വൈ എസ് പി എത്തി അവരോട് യോഗ തീരുമാനങ്ങൾ അറിയിച്ചു. തുടർന്ന് പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.
അത്തോളി , കൂരാച്ചുണ്ട് , ബാലുശ്ശേരി എന്നിവടങ്ങളിൽ നിന്നായി എത്തിയ പോലിസ് സേന പരിസരത്ത് ഉണ്ടായിരുന്നു.
കൂരാച്ചുണ്ട് ഐ പി - കെ പി സുനിൽ കുമാർ, ബാലുശ്ശേരി ഐ പി - ദിനേശ് , അത്തോളി എസ് ഐ - ആർ രാജീവ് എന്നിവർ സേനയെ നിയന്ത്രിച്ചു.
യോഗത്തിൽ ഡി വൈ എസ് പി വി വി ലതീഷ് ,
ആശുപത്രി മെഡിക്കൽ സൂപ്പണ്ട് ഡോ രവീന്ദ്രൻ , സ മാനേജർ സുനീഷ് , ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നിജിൽ രാജ് , രാഷ്ട്രീയ പ്രതിനിധികളായ ജൈസൽ അത്തോളി ,
ടി എം വരുൺ കുമാർ ,
കെ കെ നാസർ മാസ്റ്റർ , ബബീഷ് ഉണ്ണികുളം , ആർ എം കുമാരൻ , കെ എം രബിൻ ലാൽ ,
ടി അഭിജിത്ത് എന്നിവർ പങ്കെടുത്തു.
സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി കുറ്റക്കരെ കണ്ടെത്തണമെന്ന് മൊടക്കല്ലൂർ ഡി വൈ എഫ് ഐ യൂണിറ്റ് ആവശ്യപ്പെട്ടു.ആശുപത്രി അധികൃതരുടെ ഭാഗത്ത് വീഴ്ച ഉണ്ടായെന്നുള്ളത് ഗൗരവത്തോടെ കാണുന്നുവെന്നും വസ്തുത കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ ഷഹിൻ ആവശ്യപ്പെട്ടു.