നിപ നിയന്ത്രണം അവഗണിച്ച്
ഇൻഡോർ സ്റ്റേഡിയത്തിൽ ഗുസ്തി മത്സരം ;
ലംഘനമെന്ന് പോലീസ് സ്ഥിരീകരണം
Exclussive
ആവണി അജീഷ്
കോഴിക്കോട് : ജില്ലയിൽ നിപ നിയന്ത്രണം നിലനിൽക്കെ ജില്ല വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ഇൻഡോർ സ്റ്റേഡിയത്തിൽ ഗുസ്തി മത്സരം നടത്തിയതിൽ വ്യാപക പ്രതിഷേധം.
നിപ പ്രോട്ടോക്കോൾ നിലനിൽക്കെയാണ് സ്കൂൾ ഗെയിംസിന് മുന്നോടിയായി റവന്യൂ ജില്ലാ തല റസലിംഗ് ചാമ്പ്യൻഷിപ്പ് നടത്തിയത്.
ഈ മാസം 23 , 24 ദിവസങ്ങളിൽ തിരുവനന്തപുരത്ത് വെച്ചാണ് സ്പോർട്സ് ആന്റ് ഗെയിംസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി സംസ്ഥാന തല റസലിംഗ് ചാമ്പ്യൻഷിപ്പുമായി മത്സരം നടക്കുന്നത്. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇതിനകം മത്സരം പൂർത്തിയായി. കോഴിക്കോട് നിപ സാഹചര്യത്തിൽ നീണ്ടു. ജില്ലയിൽ നിന്നും മത്സരിക്കാൻ നിശ്ചയിച്ച ദിവസം ഇന്നായിരുന്നു. ഈ സാഹചര്യത്തിൽ പ്രത്യേക അനുമതിക്കായി ജില്ല വിദ്യാഭ്യാസ ഉപ ഡയറക്ടർ ജില്ലാ കലക്ടർ എ ഗീതയ്ക്ക് ചൊവ്വാഴ്ച ( 6739/23 )അപേക്ഷ നൽകിയിരുന്നു. അപേക്ഷ പ്രകാരം ഡി സി -കെ കെ ഡി / 90271 / 2023 - F4 സൂചന പ്രകാരം കലക്ടർ സ്പെഷൽ ഉത്തരവിട്ടു. മാറ്റി വെക്കാവുന്ന പരിപാടിയാണെങ്കിൽ നിർബന്ധമായും മാറ്റി വെക്കണമെന്നും അല്ലാത്ത പക്ഷം കാണികളെയും മറ്റുള്ളവരെയും ഒഴിവാക്കി മാത്രം സ്റ്റേഡിയത്തിന് അകത്ത് പ്രവേശിച്ച് ആൾക്കൂട്ടം പരമാവധി ഒഴിവാക്കി മത്സരം നടത്താമെന്ന് കാണിച്ചായിരുന്നു പ്രത്യേക അനുമതി. ഈ ഉത്തരവിൽ ഇത് സംബന്ധിച്ച് പൂർണ്ണ ഉത്തരവാദിത്തം ഡി ഡി ഇ യക്കായിരിക്കുമെന്നും ഉത്തരവിലുണ്ട് . അതായത് കലക്ടർ പൂർണ്ണമായും അനുമതി നൽകാൻ സന്നദ്ധയായില്ലന്ന് വ്യക്തം.
നഗര സഭ പരിധിയ്ക്ക് സമീപം ചെറുവണ്ണൂർ പ്രദേശത്താണ് രണ്ടാമത് രോഗം റിപ്പോർട്ട് ചെയ്തത്. ഇത് കൂടാതെ മത്സരത്തിൽ പങ്കെടുക്കാൻ ജില്ലയുടെ കിഴക്കൻ മലയോര മേഖലയായ കുറ്റ്യാടി , കല്ലാച്ചി എന്നിവിടങ്ങളിൽ നിന്നുമാണ് വിദ്യാർത്ഥികൾ ഏറെയും എത്തിയത്.
നിപ വൈറസ് വ്യാപനത്തെ തുടർന്ന് ആൾക്കൂട്ടം നിയന്ത്രിക്കുന്നതിനും സമ്പർക്കത്തിലൂടെ രോഗം പടരാതിരിക്കാനുമാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്കഴിഞ്ഞ ദിവസം പി ടി ഉഷാ സ്കൂൾ ബാലുശ്ശേരിയിൽ പരിശീലനം നടത്താൻ തുടങ്ങിയപ്പോൾ കലക്ടർ ഇടപെട്ട് നിർത്തി വെച്ചിരിന്നു.
രാവിലെ 8 മണിക്ക് മത്സരം ആരംഭിക്കാമെന്ന് അറിയിച്ചെങ്കിലും അനിശ്ചാതാവസ്ഥക്കിടെ 10.30 ഓടെ മത്സരം ആരംഭിച്ചു. അതിനിടെ മത്സരം നടത്തുന്നതുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ ചെയ്യാത്തതിൽ രക്ഷിതാക്കളുടെ പ്രതിഷേധവും ഉണ്ടായി. കളിക്കാൻ മാറ്റ് എത്തിയില്ല , ഡോക്ടറുടെ സേവനമില്ല , കൂടി വെള്ളം ഏർപ്പെടുത്തിയില്ല എന്നിവയായിരുന്നു പരാതി.
ആൾക്കൂട്ടം ഒഴിവാക്കാൻ മത്സരാർത്ഥികളോട് സ്റ്റേഡിയത്തിന്റെ പരിസരങ്ങളിൽ മാറി നിൽക്കാൻ നിർദേശിച്ചിരുന്നു ,എന്നാൽ പലരും കൂട്ടമായാണ് മത്സരത്തിനായി കാത്തിരിന്നത്. മത്സരം കാണാൻ ആരും പ്രവേശിക്കരുതെന്ന് മൈക്കിൽ അനൗൺസ് ചെയ്തു , ചില സമയങ്ങളിൽ കാണികൾ സ്‌റ്റേഡിയത്തിൽ എത്തി.
ഈ രീതിയിൽ
മത്സരം നടത്തുന്നതിനോട് രക്ഷിതാക്കളിൽ ഒരു വിഭാഗത്തിന് എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. പരാതിയെ തുടർന്ന് പോലീസ് എത്തിയെങ്കിലും കലക്ടറുടെ അനുമതി പത്രം കണ്ട് അവർ മടങ്ങി.
കലക്ടറുടെ നിർദ്ദേശത്തോടെ ഡെപ്യൂട്ടി കലക്ടർ അനിത കുമാരി സ്റ്റേഡിയത്തിൽ എത്തി വിവരങ്ങൾ അന്വേഷിച്ചു.അതെ സമയം നിപ ലംഘനമായാണ് പോലീസ് രഹസ്യന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയതെന്നാണ് വിവരം.
വിദ്യാർത്ഥികളുടെ കായിക ഭാവിയെ കരുതിയാണ് ഈ പ്രതിസന്ധിയിൽ പരിപാടി സംഘടിപ്പിച്ചത് മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചാൽ സംസ്ഥാന മത്സരത്തിൽ നിന്നും ഒഴിവാകും.കൃത്യമായും നിപ പ്രോട്ടോക്കോൾ പാലിച്ചാണ് മത്സരം നടത്തിയത് -റവന്യൂ ജില്ല സ്കൂൾ ഗെയിംസ് സെക്രട്ടറി ടി എം സുബൈർ വിശദീകരിച്ചു .