കേരളം -ഗോവ സംയുക്ത ടൂറിസം പദ്ധതിയ്ക്ക് പഠനം അനിവാര്യം : പി എസ് ശ്രീധരൻ പിള്ള
കാലിക്കറ്റ് ചേംബർ
മീഡിയ എക്‌സൈലൻസി പുരസ്‌കാരം
അജീഷ് അത്തോളി ഏറ്റുവാങ്ങി
കോഴിക്കോട് :ഇന്ത്യയിൽ ഏറ്റവും കൂടുതൽ പഞ്ചനക്ഷത്ര ഹോട്ടലുകളുള്ള കേരളം ഗോവയെ അപേക്ഷിച്ച് എന്തുകൊണ്ട് ടൂറിസം പ്രധാന വരുമാനമുള്ള സംസ്ഥാനമായി മാറുന്നില്ലെന്നുള്ളത് നാം പഠിക്കേണ്ട കാര്യമാണെന്ന് ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള പറഞ്ഞു.
കാലിക്കറ്റ് ചേംബർ ഓഫ് കോമേഴ്സ് സംഘടിപ്പിച്ച ഗോവയിലെ ടൂറിസവും മലബാറിലെ സാധ്യതയും എന്ന സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുംബൈയിലും ദൽഹിയിലുമില്ലാത്തത്ര ഹോട്ടലുകൾ ഉണ്ടായിട്ടും നമ്മുടെ പൊതു വരുമാനത്തിലെ ഒന്നാമത്തെ ഘടകമായിട്ട് ടൂറിസം മാറുന്നില്ല. ഇതിന് കൂട്ടായ പരിശ്രമം ഉണ്ടാകണം. കക്ഷി രാഷ്ട്രീയത്തിനതീതമായി ഇത്തരം വികസനത്തിനായി , എല്ലാവരും ഒന്നിക്കണം. ഇതിനായി സമഗ്ര പഠനം നടക്കണം. ഇതിനു വേണ്ടി കാലിക്കറ്റ് ചേംബർ ഓഫ് കോമേഴ്സും ഗോവ ചേംബർ ഓഫ് കോമേഴ്സുമായുള്ള ചർച്ചകൾ നടക്കണമെന്നും അതിനായി താൻ മുൻകൈയ്യെടുക്കുമെന്നും ശ്രീധരൻ പിള്ള പറഞ്ഞു.
നമ്മുടെ ടൂറിസമേഖലയിലെ സാധ്യതകൾ വേണ്ട രീതിയിൽ ഗൃഹപാഠം ചെയ്ത് ഉപയോഗിച്ചാൽ നമുക്ക് ടൂറിസ രംഗത്ത് ഏറെ നേട്ടങ്ങൾ ഉണ്ടാക്കുവാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ചേംബർ ഇക്കാര്യത്തിൽ എടുക്കുന്ന എല്ലാ നല്ല മുന്നേറ്റങ്ങളോടും ഗോവ ഗവർമെന്റിന്റെ പിന്തുണ ലഭ്യമാക്കുവാൻ തന്റെ ഭാഗത്തു നിന്നുള്ള എല്ലാ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിചേർത്തു.
ചടങ്ങിൽ ചേംബർ പ്രസിഡന്റ് റാഫി.പി.ദേവസ്യ അധ്യക്ഷത വഹിച്ചു.
ഡോ.കെ. മൊയ്തു, സുബൈർ കൊളക്കാടൻ എഞ്ചിനീയർ വിനീഷ് വിദ്യാധരൻ എന്നിവർ സംസാരിച്ചു.
ടി.പി. അഹമ്മദ് കോയ ഗവർണറെ പൊന്നാടയണിയിച്ചു.
കാലിക്കറ്റ് ചേംബറിന്റെ മാധ്യമരംഗത്തെ സമഗ്ര സംഭാവനക്കുള്ള പുരസ്ക്കാരം ജീവൻ ടി വി റീജ്യണൽ ബ്യൂറോ ചീഫ് അജീഷ് അത്തോളിക്ക് ചടങ്ങിൽ ഗവർണർ സമ്മാനിച്ചു.
ഗവർണർക്കുള്ള ചേംബറിന്റെ ഉപഹാരം റാഫി പി. ദേവസ്യ സമ്മാനിച്ചു.
കാലിക്കറ് ചേംബർ സെക്രട്ടറി എ.പി. അബ്ദുല്ലക്കുട്ടി സ്വാഗതവും ബോബിഷ് കുന്നത്ത് നന്ദിയും പറഞ്ഞു.
ഫോട്ടോ:കാലിക്കറ്റ് ചേംബർ ഓഫ് കോമേഴ്സ് സംഘടിപ്പിച്ച ഗോവയിലെ ടൂറിസവും മലബാറിലെ സാധ്യതയും എന്ന സംവാദം
ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യുന്നു.