സ്വർണ്ണാഭരണം സംബന്ധിച്ച് വാക്ക് തർക്കം ;
മകൻ അമ്മയെ കാൽമുട്ടു കൊണ്ട്
ഇടിച്ച് കൊന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട് ;
പേരാമ്പ്രയിൽ വീട്ടമ്മ മരിച്ച സംഭവം കൊലപാതകമെന്നു പോലീസ് ;മകൻ
കസ്റ്റഡിയിൽ
പേരാമ്പ്ര :കൂത്താളിയിൽ വീട്ടമ്മ മരിച്ച സംഭവം കൊലപാതകമെന്നു പോലീസ് സ്ഥിരീകരിച്ചു.
സംഭവത്തിൽ മകൻ പോലീസ് കസ്റ്റഡി യിൽ. കൂത്താളി തൈപ്പറമ്പിൽ പരേതനായ ഒ.സി. ബാലകൃഷ്ണൻ നായരുടെ ഭാര്യ
പത്മാവതി അമ്മ (65)ആണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ മകൻ ലിനീഷ്( 42)നെ പോലീസ് കസ്റ്റഡിയിൽ എടുത്തു.ഓഗസ്റ്റ് 5 നു ആയിരുന്നു
കേസ്നാസ്പദമായ സംഭവം.ബോധം ഇല്ലാതെ കിടക്കുന്നത് കണ്ടതിനെ തുടർന്നു ഹോസ്പിറ്റലിൽ എത്തിക്കുകയായിരുന്നു എന്നാണ് സംഭവ ദിവസം പ്രതി പോലീസിനോട് പറഞ്ഞത്. പേരാമ്പ്രയിലെ പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട് മിംസ് ഹോസ്പിറ്റലിൽ വെച്ചാണ് മരിച്ചത്. നാട്ടുകാർ വീട്ടമ്മയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ചിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനെതുടർന്ന് പ്രതിയെ തെളിവുകൾ നിരത്തി പേരാമ്പ്ര പോലീസ് ചോദ്യം ചെയ്തപ്പോൾ കൊലപാതകമെന്ന് പ്രതി സമ്മതിക്കുകയായിരുന്നു .മദ്യപിച്ചു വീട്ടിൽ എത്തിയ ലിനീഷ് മാതാവായ പദ്മാവതി അമ്മയുമായി സ്വർണഭരണവുമായി ബന്ധപ്പെട്ട വാക്ക് തർക്കത്തിൽ ഏർപ്പെട്ടു. കുപിതനായ പ്രതി അമ്മയെ കുനിച്ചു കാൽമുട്ടുകൊണ്ട് നെറ്റിക്കും വാരിയെല്ലിനും ഇടിക്കുകയും ചെയ്തു. ഇടികൊണ്ട് തലയിൽ രക്തം കട്ടപിടിക്കുകയും ആന്തരിക രക്‌തസ്രാവം ഉണ്ടാകുകയും ചെയ്തതാണ് മരണ കാരണമെന്ന് പോലീസ് വ്യക്തമാക്കി .പ്രതിയെ പേരാമ്പ്ര ബീവറേജ് പരിസരത്തുനിന്നാണ് അറസ്റ്റ് ചെയ്തത്.
.ഡിവൈ എസ് പി സുനിൽകുമാറിന്റെ നിർദേശപ്രകാരം പേരാമ്പ്ര പോലീസ് ഇൻസ്‌പെക്ടർ പി. ജംഷിദ്, സബ് ഇൻസ്‌പെക്ടർമാരായ ജിതിൻവാസ്, പ്രദീപ് ടി എസ് സി പി ഒ അരുൺഘോഷ്, സുജില, ഡാൻസഫ് സ്‌ക്വാഡ് അംഗങ്ങൾ തുടങ്ങിയവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.