പേരാമ്പ്ര - കോഴിക്കോട്
സ്വകാര്യബസിന്റെ അമിതവേഗം : അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ
പേരാമ്പ്ര : അമിതവേഗതയിലെത്തിയ സ്വകാര്യ ബസ് വിദ്യാർത്ഥികളുടെയും യാത്രക്കാരുടെയും ജീവന് ഭീഷണി ഉയർത്തിയെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.
ജില്ലാ പോലീസ് മേധാവിക്കും (കോഴിക്കോട് റൂറൽ) പേരാമ്പ്ര ജോയിന്റ് ആർ.റ്റി.ഒക്കുമാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് അന്വേഷണത്തിന് നിർദ്ദേശം നൽകിയത്. 10 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം. ജൂൺ 26ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. ജൂൺ 10ന് പേരാമ്പ്ര ബസ് സ്റ്റാന്റിലാണ് സംഭവമുണ്ടായത്.
കോഴിക്കോട് നിന്നുമെത്തിയ സ്വകാര്യബസ് അമിതവേഗതയിലെത്തി കുട്ടികളെ ഇടിക്കുന്ന അവസ്ഥയുണ്ടാക്കിയെന്നാണ് ആരോപണം.
ബസ് സ്റ്റാന്റിലെത്തിയപ്പോൾ വിദ്യാർത്ഥികൾ ബസ് തടഞ്ഞു. ഇതിന് മുമ്പ് വെള്ളിയൂർ, ചാലിക്കര, മുളിയങ്ങൽ തുടങ്ങിയ സ്ഥലങ്ങളിൽ ബസ് തട്ടാൻ ശ്രമിച്ച വാഹനങ്ങളിലെ യാത്രക്കാരും ബസിനെ അനുഗമിച്ചിരുന്നു. പിന്നീട് ബസ് പോലീസ് കസ്റ്റഡിയിലെടുത്തു.
പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.