കൊയിലാണ്ടിയില്‍ കൂടുതല്‍ ട്രെയ്നുകള്‍ക്ക് സ്റ്റോപ്പ് വേണം: ഷാഫി പറമ്പില്‍ റെയ്ല്‍വേ മന്ത്രിയെ കണ്ടു', പ്രതീക്ഷയോടെ യാത്രക്കാർ
കൊയിലാണ്ടി : കൊയിലാണ്ടി റെയ്ല്‍വേ സ്‌റ്റേഷനില്‍ കൂടുതല്‍ ട്രെയ്നുകള്‍ക്ക് സ്‌റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഷാഫി പറമ്പില്‍ എംപി കേന്ദ്ര റെയ്ല്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനെ കണ്ടു. വരുമാന വര്‍ധനയും യാത്രക്കാരുടെ എണ്ണവും പരിഗണിച്ച് അടുത്തിടെ എന്‍എസ്ജി-3 കാറ്ററഗറിയിലേക്ക് ഉയര്‍ത്തിയ കൊയിലാണ്ടി സ്റ്റേഷന്‍ രണ്ട് നഗരസഭകളുടെയും അത്തോളി ഉൾപ്പെടെ ഒട്ടേറെ പഞ്ചായത്തുകളുടെയും കേന്ദ്രമാണെന്ന് എംപി നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. നിലവില്‍ 35 ട്രെയ്‌നുകള്‍ക്ക് കൊയിലാണ്ടിയില്‍ സ്റ്റോപ്പുണ്ട്. ഇതില്‍ 19 ട്രെയ്‌നുകള്‍ തെക്കൊട്ടും 16 ട്രെയ്‌നുകള്‍ വടക്കോട്ടും സഞ്ചരിക്കുന്നു. അതായത് കോഴിക്കോട് ഭാഗത്തേയ്ക്ക് പോകുമ്പോള്‍ നിര്‍ത്തുന്ന മൂന്ന് ട്രെയ്‌നുകള്‍ മംഗലാപുരം ഭാഗത്തേക്ക് പോകുമ്പോള്‍ നിര്‍ത്തുന്നില്ല. ഗംഗാനഗര്‍-കൊച്ചുവേളി എക്‌സ്പ്രസ്, തിരുവന്തപുരം-വെരാവല്‍ എക്‌സ്പ്രസ്, നാഗര്‍കോവില്‍ വീക്കിലി എക്‌സ്പ്രസ് എന്നിവയാണത്. ഇത് ആശ്ചര്യകരമാണ്. തൊഴിലാളികള്‍, ജീവനക്കാര്‍, രോഗികള്‍, വിദ്യാര്‍ഥികള്‍, ബിസിനസുകാര്‍ തുടങ്ങി ഒട്ടേറെ പേര്‍ യാത്രയ്ക്കായെത്തുന്ന രാവിലെ എട്ട് മുതല്‍ 10 വരെ സമയം കണ്ണൂര്‍ ഭാഗത്തേയ്ക്ക് ട്രെയ്‌നുകള്‍ ഇല്ല. മംഗലാപുരം, കണ്ണൂര്‍ ഇന്റര്‍സിറ്റി ട്രെയ്‌നുകള്‍ക്ക് സ്റ്റോപ്പ് അനുവദിച്ചാല്‍ അതിന് പരിഹാരമാവും. ഇവ കൂടാതെ നേത്രാവതി, വെസ്റ്റ് കോസ്റ്റ്, ചെന്നൈ സൂപ്പര്‍, പുതുച്ചേരി, ഭാവ്‌നഗര്‍ എക്‌സ്പ്രസുകള്‍ക്കും സ്റ്റോപ്പുകള്‍ അനുവദിക്കണം.
കൊയിലാണ്ടി റെയ്ല്‍വേ സ്റ്റേഷന്റെ നിലവിലെ കെട്ടിടം പഴയതും അപര്യാപ്തതകള്‍ നിറഞ്ഞതുമാണ്. അമൃത് ഭാരത് സ്‌കീല്‍ ഉള്‍പ്പെടുത്തി മുഴുസമയ റിസര്‍വേഷന്‍ സൗകര്യങ്ങളോടെ സ്‌റ്റേഷന്‍ നവീകരിക്കണമെന്നും ഷാഫി പറമ്പില്‍ എംപി ആവശ്യപ്പെട്ടു.