അത്തോളിയിലെ വാർഡ് മെമ്പറുടെ പാമ്പ് പിടുത്തം ',ജന സേവനം വഴിത്തിരിവായ കഥ!
തയ്യാറാക്കിയത്
സുനിൽ കൊളക്കാട്
2024 മെയ് മാസം കൊങ്ങന്നൂരിലെ ഒരു വീട്ടിൽ അടുക്കളയിൽ ഓംലെറ്റ് തയ്യാറാക്കുകയായിരുന്ന പെൺകുട്ടി പെട്ടെന്ന് ഒരു ശബ്ദം കേട്ട് ചുറ്റും നോക്കി. ഒരു ചീറ്റൽ ശബ്ദം. അടുക്കളയിലെ കുക്കിങ് ടേബിളിനടിയിൽ ഒരു മൂർഖൻ പാമ്പ് പത്തി വിടർത്തി അവൾക്കു നേരെ നോക്കി ചീറ്റുകയാണ്. ഒരു നിമിഷം പകച്ചു പോയ പെൺകുട്ടി
ഓംലറ്റ് ഗ്ലാസ് ഉപേക്ഷിച്ച് ഓടുകയായിരുന്നു. വീട്ടുകാർ വിളിച്ചതറിഞ്ഞ് ഓടിയത്തിയ ആൾ 2 മിനിറ്റിനകം, ആ വിഷ സർപ്പത്തെ പിടി കൂടി ചാക്കിലാക്കി.
ഇത് മാറ്റാരുമായിരുന്നില്ല
അത്തോളി ഗ്രാമ പഞ്ചായത്ത് മെമ്പർ സന്ദീപ് കുമാർ .
പൊതു പ്രവർത്തനം ജീവിതചര്യയാക്കിയ സന്ദീപിപ്പോൾ പാമ്പുപിടുത്തത്തിലും വിദഗ്ദനാണ്.
ഒരു വർഷം മുമ്പാണ് സന്ദീപിന് പാമ്പ് പിടുത്തം പരിശീലിക്കാൻ അവസരം ലഭിച്ചത്. അത്തോളിയിലും പരിസരപ്രദേശങ്ങളിലും പാമ്പിൻറെ ശല്യം അതിരൂക്ഷമായപ്പോഴാണ് സന്ദീപ് പരിശീലനത്തിന് ഇറങ്ങിയത്. നാട്ടിൽ പാമ്പ് ശല്യമുണ്ടാവുമ്പോൾ പഞ്ചായത്ത് മെമ്പർമാരെയാണ് പതിവായി എല്ലാവരും വിളിക്കുക. മെമ്പർമാർ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ വിളിക്കും. അവർ വരുന്നതും കാത്ത് പലപ്പോഴും ദിവസം മുഴുവൻ നിൽക്കേണ്ടിവരും.
ഈ സമയത്ത് വീട്ടുകാരുടെ പരാതിയും പരിഭവങ്ങളും പ്രശ്നങ്ങളും ഒക്കെ ഏറ്റുവാങ്ങേണ്ടത് മെമ്പർമാരാണ്. അങ്ങനെയിരിക്കയാണ് സന്ദീപ് ആലോചിച്ചത്, ഇത് പഠിച്ചാൽ കാത്തിരിക്കാതെ പ്രശ്നം പരിഹരിക്കാമല്ലോ. ആ തീരുമാനം ഫലവത്തായി താമരശ്ശേരി റെയിഞ്ച് ഓഫീസിൽ നടന്ന പരിശീലനത്തിൽ പാമ്പ് പിടുത്തം പഠിച്ചു. ഇപ്പോൾ ഒരു വർഷം കൊണ്ട് 60 ലേറെ പാമ്പുകളെ വീടുകളിൽ നിന്നും പിടിച്ചുമാറ്റാൻ സന്ദീപിന് കഴിഞ്ഞു. അത്തോളിയിലും പരിസരപ്രദേശങ്ങളിലും മൂർഖൻ, അണലി, പെരുമ്പാമ്പ് എന്നിവയാണ് കൂടുതലും കണ്ടുവരുന്നത്. വീടിനകത്ത് കയറിയ പാമ്പുകളാണ് വീട്ടുകാരെ ഏറെ പേടിപ്പിക്കുന്നത്. വിറകുപുര, പറമ്പ് എന്നിവിടങ്ങളിലും ഇവയുടെ ശല്യമുണ്ട്. കുഴലുപയോഗിച്ച് സഞ്ചിയിലാക്കിയാണ് പാമ്പുകളെ പിടിക്കുന്നത്. കയ്യുറയും പ്രത്യേക ആകൃതിയിലുള്ള ഒരു കമ്പിയും ഉപയോഗിക്കുന്നുണ്ട്.
പിടിച്ച പാമ്പുകളെ ചാക്കിൽ കെട്ടി വനം വകുപ്പിന് കൈമാറുകയാണ് പതിവ്. പാമ്പുപിടുത്തത്തിൽ സജീവമായതോടെ അത്തോളി മാത്രമല്ല സമീപ പ്രദേശമായ അണ്ടിക്കോടും ചീക്കിലോട് നിന്നുമുള്ള വിളികൾക്ക് സന്ദീപ് ഓടി എത്താറുണ്ട്. ഏറെ അപകടം പിടിച്ച തൊഴിലാണെങ്കിലും യാതോരു പ്രതിഫലവും പറ്റാതെയാണ് പാമ്പുകളെ പിടിക്കാൻ സന്ദീപ് എത്തുന്നത്. അത്തോളി പഞ്ചായത്തിലെ പതിമൂന്നാം വാർഡ് മെമ്പർ ആയ സന്ദീപ് കുമാർ നാലുപുരയ്ക്കൽ മുൻ പഞ്ചായത്ത് വൈസ് പ്രസിഡണ്ടായിരുന്നു . ഡ്രൈവറും മത്സ്യ കർഷകനുമാണിപ്പോൾ സന്ദീപ്.
പരേതനായ നാലുപുരയ്ക്കൽ ശിവശങ്കരൻ്റെയും ലളിത കുമാരിയുടെയും മകനാണ്.
ഭാര്യ എൻ ബിജിന ( വീട്ടമ്മ )
മകൻ നിരഞ്ജൻ സന്ദീപ് (പ്ലസ് വൺ വിദ്യാർത്ഥി - അത്തോളി ഗവ. ജി വി എച്ച് എസ് സ് ) നിലവിൽ ഈ സ്കൂളിൻ്റെ പി ടി എ പ്രസിഡൻ്റാണ് .സഹോദരങ്ങൾ -സജീവ്, സനീഷ്