എയിംസ്; സ്വകാര്യ ഭൂമി ഏറ്റെടുക്കല്‍ കിനാലൂരില്‍ ആദ്യ നടപടി എതിര്‍പ്പില്ലാതെ പൂര്‍ത്തിയായി.
എയിംസ്; സ്വകാര്യ ഭൂമി ഏറ്റെടുക്കല്‍ കിനാലൂരില്‍ ആദ്യ നടപടി എതിര്‍പ്പില്ലാതെ പൂര്‍ത്തിയായി.
Atholi News16 Jul5 min

എയിംസ്; സ്വകാര്യ ഭൂമി ഏറ്റെടുക്കല്‍ കിനാലൂരില്‍ ആദ്യ നടപടി എതിര്‍പ്പില്ലാതെ പൂര്‍ത്തിയായി.




ബാലുശ്ശേരി: കിനാലൂരില്‍ എയിംസിനായി സ്വകാര്യഭൂമി ഏറ്റെടുക്കാനുള്ള ആദ്യനടപടി എതിര്‍പ്പില്ലാതെ പൂര്‍ത്തിയായി.താമരശ്ശേരി താലൂക്കിലെ കിനാലൂര്‍, കാന്തലാട് വില്ലേജുകളില്‍പെട്ട 40.6802 ഹെക്ടര്‍ സ്വകാര്യ ഭൂമി ഏറ്റെടുക്കാനായി സര്‍ക്കാര്‍ വിജ്ഞാപനം കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ചിരുന്നു. കിനാലൂര്‍, കാന്തലാട് വില്ലേജുകളില്‍പെട്ട കെ.എസ്.ഐ.ഡി.സിയുടെ കൈവശത്തിലുള്ള ഭൂമിക്ക് പുറമെ 193 കുടുംബങ്ങളുടെയും ഒരു അമ്ബലത്തിന്റെയും മസ്ജിദിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ചേര്‍ത്ത് 40.6802 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്നത്. ഏറ്റെടുക്കല്‍ വിജ്ഞാപനത്തിനെതിരെ ആക്ഷേപം ഉന്നയിക്കാനുള്ള 15 ദിവസത്തെ സമയപരിധി കഴിഞ്ഞതിനുശേഷമാണ് ഭൂമി ഏറ്റെടുക്കാനുള്ള ആദ്യ നടപടി പൂര്‍ത്തിയാക്കിയത്. ഭൂവുടമകളിലാരുംതന്നെ കൊയിലാണ്ടി സ്പെഷ്യല്‍ തഹസില്‍ദാര്‍ (എല്‍.എ) മുമ്ബാകെ എതിര്‍പ്പൊന്നും അറിയിച്ചിട്ടില്ല. സ്വകാര്യ ഭൂമിയുടെ സാമൂഹികാഘാത പഠന റിപ്പോര്‍ട്ട് നേരത്തെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിയമമനുസരിച്ചുള്ള ന്യായമായ നഷ്ടപരിഹാരം പദ്ധതി ബാധിതര്‍ക്ക് ലഭിക്കത്തക്കവിധത്തിലാണ് സാമൂഹികാഘാത പഠനം ചെയ്തിട്ടുള്ളത്.


ഭൂമി ഏറ്റെടുക്കേണ്ടതിലേക്കായി കിനാലൂര്‍ വില്ലേജില്‍ 82 കുടുംബങ്ങളെയും കാന്തലാട് വില്ലേജില്‍ 21 കുടുംബങ്ങളെയുമാണ് കുടിയൊഴിപ്പിക്കേണ്ടി വരുക. കാന്തലാട് വില്ലേജില്‍ 18.2569 ഹെക്ടര്‍ സ്വകാര്യ ഭൂമിക്ക് 59 പേരാണ് അവകാശികള്‍. കിനാലൂര്‍ വില്ലേജില്‍ 22.42 33 ഹെക്ടര്‍ ഭൂമിക്ക് 180 പേരും അവകാശികളായുണ്ട്. 


എയിംസിനായി കിനാലൂരില്‍ കെ.എസ്.ഐ.ഡി.സിയുടെ 153 ഏക്കര്‍ സ്ഥലം നേരത്തെ സര്‍ക്കാര്‍ ഏറ്റെടുത്ത് ആരോഗ്യ വകുപ്പിന് കൈമാറിയിട്ടുണ്ട്. കിനാലൂരില്‍ എയിംസ് സ്ഥാപിക്കാൻ അനുവാദം ലഭിച്ചാല്‍ ഭാവിയിലുള്ള വികസനവും കൂടി കണക്കിലെടുത്താണ് 40.68 ഹെക്ടര്‍ സ്വകാര്യ ഭൂമികൂടി ഏറ്റെടുക്കാൻ തീരുമാനിച്ചിട്ടുള്ളത്. ഏറ്റെടുക്കുന്ന ഭൂമിക്ക് കെട്ടിടം, മരങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തി വിലനിര്‍ണയം മൂന്നു മാസം കൊണ്ട് പൂര്‍ത്തിയാക്കാനാകുമെന്നാണ് അധികൃതര്‍ പറയുന്നത്.



Tags:

Recent News