മത്സ്യ കൃഷിയിൽ ദേശീയ അവാർഡ് നേടിയ മനോജ് കൂടുത്തംകണ്ടി യാത്രയായി ;
നഷ്ടമായത് കേരളം മാതൃകയാക്കിയ മത്സ്യ കർഷകനെ
സ്വന്തം ലേഖകൻ
അത്തോളി:മത്സ്യകൃഷിയിൽ നൂതന വിദ്യകൾ ആവിഷ്കരിച്ചതിന് രണ്ട് തവണ ദേശീയ അവാർഡ് നേടിയ അത്തോളി നാലുപുരയ്ക്കൽ മനോജ് കൂടുത്തംകണ്ടി (59)യാത്രയായി.
കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ഇന്ന് രാവിലെ 7.30 മണിയോടെയായിരുന്നു അന്ത്യം. രണ്ടാഴ്ചയായി ന്യൂമോണിയ ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് 5 മണിക്ക് നടക്കും. പരേതരായ കൂടത്തം കണ്ടി ദേവദാസിന്റെയും ഗംഗാദേവിയുടെയും മകനാണ്. സഹോദരങ്ങൾ: രാജീവൻ, സന്തോഷ് കുമാർ, മീന കുമാരി, വിജയലക്ഷ്മി, ശുഭ, ശർമിള.
30 വർഷമായി വിശാലമായ തൻ്റെ കുനിയിൽക്കടവിന് സമീപത്തെ ഫാമിൽ ലാഭകരമായി മത്സ്യകൃഷി നടത്തിയ മനോജിന്റെ വേർപാട് മത്സ്യ കർഷകർക്ക് തീരാ നഷ്ടമായി. കേരളം മുഴുവൻ മത്സ്യകൃഷി പരിശീലിപ്പിച്ചും പ്രചരിപ്പിച്ചും നടക്കുന്ന മത്സ്യക്കർഷകനായ മനോജ് അത്തോളിക്കാരുടെ അഭിമാനമായിരുന്നു. സംസ്ഥാനത്തെ കാർഷിക കോളേജുകളിലും ഫാമുകളിലും കർഷക സംഘങ്ങളിലും മത്സ്യകൃഷിയുടെ വിദഗ്ധനായ പരിശീലകനായിരുന്നു. 2011ലും 2012 ലും നൂതനവും വൈവിധ്യമേറിയതുമായ കൃഷിരീതികൾക്ക് മത്സ്യ കർഷകർക്കുള്ള ദേശീയ അവാർഡ് ലഭിച്ചിട്ടുണ്ട്. പുഴയിലെ കരിമീൻ കുഞ്ഞുങ്ങളെ ഫാമിലേക്ക് ആകർഷിച്ച് ശേഖരിച്ച് വിത്തു ഫാം തുടങ്ങിയും, വെള്ളത്തിൽ അലിഞ്ഞു പോകാത്ത പ്രത്യേകതരം മത്സ്യ തീറ്റ ഉണ്ടാക്കി തീറ്റ പാഴാകാതെ സംരക്ഷിക്കുന്ന രീതിയും ആയിരുന്നു അവാർഡിന് പരിഗണിക്കപ്പെട്ടത്. 2020 ൽ മികച്ച ഓരുജല കർഷകനുള്ള സംസ്ഥാന അവാർഡും ആത്മയുടെ ജില്ലാ അവാർഡും ലഭിച്ചിട്ടുണ്ട്. ജില്ലയിലെ മികച്ച കരിമീൻ ഫാം കൂടിയാണ് മനോജിന്റെ അത്തോളിയിലെ നാഷണൽ അക്വാ ഫാം. പെരുവണ്ണാമൂഴി കൃഷി വിജ്ഞാൻ കേന്ദ്രയിലും മാഹിയിലെ മഹാത്മ കോളേജിലും തലശ്ശേരി എരഞ്ഞോളി സർക്കാർ ഫാമിലും പരിശീലകനായി പോകാറുണ്ട്. സുനിതയാണ് ഭാര്യ .
2024 ജൂലായ് 7 ന് അത്തോളി ന്യൂസ് സൺഡേ വിൻഡോയിൽ
സുനിൽ കൊളക്കാട് തയ്യാറാക്കിയ മനോജിന്റെ വിജയഗാഥ പ്രസിദ്ധീകരിച്ചിരുന്നു.