
കലോത്സവത്തിൽ കോക്കല്ലൂർ ഗവ.സ്ക്കൂൾ ഇത്തവണയും തിളങ്ങി ;മികച്ച അഭിനേത്രി സ്പെഷ്യൽ ജൂറി അവാർഡ്
അശ്വിനി അജീഷിന്
കോഴിക്കോട് : തൃശൂരിൽ കൊടിയിറങ്ങിയ 64 ആം മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി സ്കൂൾ വിഭാഗം നാടക മത്സരത്തിൽ
കോക്കല്ലൂർ ഗവ.സ്ക്കൂളിന് തിളക്കമാർന്ന നേട്ടം. കർഡിയൻ സിറിയൻ എച്ച് എസ് എസ് - കർണികാരം വേദിയിൽ അവതരിപ്പിച്ച കുരിശ് നാടകത്തിന് എ ഗ്രെഡ് ലഭിച്ചു.
കലോൽസവ ചരിത്രത്തിൽ തുടർച്ചയായി 10 ആം തവണ നാടക മത്സരത്തിൽ എ ഗ്രെഡ് സ്വന്തമാക്കിയാണ് നേട്ടം കൈവരിച്ചത്. നാടകത്തിൽ ഷൈനി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അശ്വിനി എ എസ്
മികച്ച അഭിനേത്രി സ്പെഷ്യൽ ജൂറി അവാർഡിന് അർഹയായി. മാധ്യമ പ്രവർത്തകൻ അജീഷ് അത്തോളിയുടെ മകളാണ് അശ്വിനി എ എസ്.
എൽ.എസ്. സുമന , എ.എസ്. അശ്വിനി, ഗൗതം ആദിത്യൻ, എസ്.ജി.ഗൗരി പാർവ്വതി, ജെ.എസ്. വൈഷ്ണവി,
ആർ.പി. ഘനശ്യാം, സഹജ് വിനോദ്, ശ്രിയാ ലക്ഷ്മി ശ്രീജിത്ത്, ജെ.എസ്. വേദിക, എസ്. വേദ രാജീവ് എന്നിവരാണ് നാടക സംഘാംഗങ്ങൾ.
സത്യ നന്മകളുടെ കുരിശ്, മനുഷ്യ സ്നേഹത്തിന്റെയും കരുണയുടെയും സഹനത്തിന്റെയും കുരിശ്,
തിന്മയെ കീഴ്പ്പെടുത്തി കപട ആണത്തത്തെ ചോദ്യം ചെയ്ത് മതങ്ങൾക്കപ്പുറം സഹജീവിയോടുള്ള കരുതലും സൗഹാർദ്ദവും ഉറക്കെ പ്രഖ്യാപിക്കുന്ന കുരിശ്. കല്ലെറിഞ്ഞാലും കുരിശിലേറ്റിയാലും സത്യവും നന്മയും സ്നേഹവും ഉയിർത്തെഴുന്നേൽക്കും എന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന കുരിശ്.
വിനോയ് തോമസിന്റെ "വിശുദ്ധ മഗ്ദലന മറിയത്തിന്റെ പള്ളി" എന്ന കഥയുടെ സ്വതന്ത്ര നാടകാവിഷ്കാരമാണ് " കുരിശ് ". രചന വിനീഷ് പാലയാട്. സംവിധാനം മനോജ് നാരായണൻ.ആർട്ട്, സെറ്റ് ഡിസൈൻ നിധീഷ് പൂക്കാട്, വസ്ത്രാലങ്കാരം ജയിംസ് ചങ്ങനാശ്ശേരി,
സംഗീതം സത്യജിത്ത്. കോക്കല്ലൂർ നാടക കൂട്ടായ്മയായ
മാവറിക്സ് ക്രിയേറ്റീവ് കലക്ടീവിന്റെ സഹകരണത്തോടെയും പിന്തുണയോടെയുമാണ് നാടകം ഒരുക്കിയിരിക്കുന്നത്.കോക്കല്ലൂർ അവതരിപ്പിച്ച
കുഞ്ഞുച്ചേട്ടന്റെ കുഞ്ഞ്, പുലി പറഞ്ഞ കഥ, തേൻ, ഓട്ട, കക്കുകളി, സിംഗപ്പൂർ, കലാസമിതി, കുമരു, ഏറ്റം എന്നീ ഒമ്പത് നാടകങ്ങൾ മുൻ വർഷങ്ങളിൽ സംസ്ഥാന കലോത്സവത്തിൽ എ ഗ്രേഡ് നേടി ശ്രദ്ധേയമായവയാണ്. കാസർഗോഡ് സംസ്ഥാന കലോത്സവത്തിൽ കോക്കല്ലൂരിന്റെ "സിംഗപ്പൂർ" എന്ന നാടകത്തിൽ ബി.എസ്.അദ്വൈത് മികച്ച നടനായിരുന്നു. കൊല്ലത്ത് "കുമരു"വിലും തിരുവനന്തപുരത്ത് "ഏറ്റ"ത്തിലും യദുകൃഷ്ണ റാം തുടർച്ചയായി രണ്ടു വർഷങ്ങളിൽ മികച്ച നടനായി ചരിത്രനേട്ടം കരസ്ഥമാക്കിയിട്ടുണ്ട്.
ഫോട്ടോ : അശ്വിനി എ എസ് , നാടക രംഗം ,
ഗ്രൂപ്പ് അംഗങ്ങൾ