
വടക്കൻ കേരളം വ്യാഴാഴ്ച പോളിങ് ബൂത്തിലേക്ക് ; രാവിലെ ഏഴ് മുതല്‍ വോട്ടെടുപ്പ്
കോഴിക്കോട് : തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള പോളിങ് സാമഗ്രികളുമായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ജില്ലയിലെ പോളിങ് ബൂത്തുകളില്‍ ബുധനാഴ്ച (ഡിസംബര്‍ 10) വൈകുന്നേരത്തോടെ എത്തിയതോടെ ജില്ലയിലെ 3097 പോളിങ് സ്റ്റേഷനുകള്‍ വോട്ടെടുപ്പിന് സജ്ജമായി.
20 കേന്ദ്രങ്ങളില്‍ നിന്നാണ് കോഴിക്കോട് കോര്‍പ്പറേഷനിലേക്കും ജില്ലാ പഞ്ചായത്തിലേക്കും
12 ബ്ലോക്ക് പഞ്ചായത്തുകളിലേക്കും ഏഴ് നഗരസഭകളിലേക്കും 70 ഗ്രാമപഞ്ചായത്തുകളിലേക്കുമുള്ള വോട്ടിങ് യന്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള തിരഞ്ഞെടുപ്പ് സാമഗ്രികള്‍ വിതരണം ചെയ്തത്. സാങ്കേതിക തടസ്സങ്ങളൊന്നും ഇല്ലാതെ കൃത്യമായ ഏകോപനത്തോടെയായിരുന്നു വിതരണം. കോഴിക്കോട് കോര്‍പറേഷനിലെ വിതരണ കേന്ദ്രമായ നടക്കാവ് ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളും നഗരസഭകളിലെ വിതരണ കേന്ദ്രമായ കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസും ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.
ജില്ലയില്‍ 12,66,375 പുരുഷന്മാരും 14,16,275 സ്ത്രീകളും 32 ട്രാന്‍സ്ജന്‍ഡര്‍ വ്യക്തികളും ഉള്‍പ്പെടെ 26,82,682 പേര്‍ക്കാണ് വോട്ടവകാശമുള്ളത്. വിവിധ തലങ്ങളിലേക്കായി 3,002 പുരുഷന്മാരും 3,326 സ്ത്രീകളും ഉള്‍പ്പെടെ 6,328 സ്ഥാനാര്‍ഥികള്‍ ജനവിധി തേടും.
ബുധനാഴ്ച രാവിലെ ആറു മണിയോടെ പോളിങ് പ്രക്രിയക്ക് തുടക്കമാവും. ആറു മണിക്ക് ഹാജരുള്ള സ്ഥാനാര്‍ഥികളുടെയോ ഏജന്റുമാരുടെയോ സാന്നിധ്യത്തില്‍ മോക് പോള്‍ നടത്തും. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. ആറു മണിവരെ പോളിങ് സ്റ്റേഷനില്‍ വോട്ടുചെയ്യാന്‍ എത്തിയ മുഴുവന്‍ പേര്‍ക്കും വോട്ട് ചെയ്യാന്‍ അവസരം നല്‍കും. ആറുമണിക്ക് ശേഷം ക്യൂവില്‍ നില്‍ക്കുന്നവര്‍ക്കെല്ലാം പ്രിസൈഡിങ് ഓഫീസര്‍ ഒപ്പിട്ട സ്ലിപ്പ് നല്‍കും. ഏറ്റവും അവസാനത്തെയാള്‍ക്ക് ഒന്ന് എന്ന ക്രമത്തിലാണ് സ്ലിപ്പ് നല്‍കുക. വരിയിലുള്ള എല്ലാവരും വോട്ട് ചെയ്തു കഴിയുന്നത് വരെ വേട്ടെടുപ്പ് തുടരും.
ത്രിതല പഞ്ചായത്തുകളിലേക്ക് ഒരു കണ്‍ട്രോള്‍ യൂണിറ്റും മൂന്ന് ബാലറ്റ് യൂണിറ്റുകളുമാണ് ഉണ്ടാവുക. ഗ്രാമപഞ്ചായത്തിലേക്കുള്ള ബാലറ്റ് ലേബലുകള്‍ വെള്ള നിറത്തിലും ബ്ലോക്ക് പഞ്ചായത്തിൻ്റെത് പിങ്ക് നിറത്തിലും ജില്ലാ പഞ്ചായത്തിൻ്റെത് ആകാശനീല നിറത്തിലുമായിരിക്കും. നഗരസഭകളില്‍ ഒരു ബാലറ്റ് യൂണിറ്റ് മാത്രമാണുണ്ടാവുക.
കേന്ദ്ര തിരഞ്ഞെടുപ്പ് കമീഷന്‍ നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡ്, സംസ്ഥാന തിരഞ്ഞെടുപ്പ് കമീഷന്‍ നല്‍കിയ വോട്ടേഴ്‌സ് സ്ലിപ്പ് (തിരിച്ചറിയല്‍ രേഖ), കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നല്‍കുന്ന ഓഫീസ് തിരിച്ചറിയല്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ച എസ്.എസ്.എല്‍.സി ബുക്ക്, തെരഞ്ഞെടുപ്പ് തീയതിക്ക് കുറഞ്ഞത് ആറു മാസം മുമ്പ് നല്‍കിയ ഏതെങ്കിലും ദേശസാല്‍കൃത ബാങ്കിന്റെ ഫോട്ടോ പതിച്ച പാസ്ബുക്ക് എന്നീ രേഖകള്‍ വോട്ട് ചെയ്യാന്‍ ഉപയോഗപ്പെടുത്താം.
വോട്ടിങ്ങിന് അര്‍ഹതയുള്ള സമ്മതിദായകര്‍, പോളിങ് ഓഫീസര്‍മാര്‍, സ്ഥാനാര്‍ഥി, സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് ഏജന്റ്, സ്ഥാനാര്‍ഥിയുടെ ഒന്ന് വീതം പോളിങ് ഏജന്റ്, തിരഞ്ഞെടുപ്പ് കമീഷന്‍ അധികാരപ്പെടുത്തിയിട്ടുള്ളവര്‍, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍, കമീഷന്‍ നിയോഗിച്ച നിരീക്ഷകര്‍, സമ്മതിദായകന്റെ ഒപ്പമുള്ള കൈക്കുഞ്ഞ്, പരസഹായം കൂടാതെ സഞ്ചരിക്കാന്‍ കഴിയാത്ത അന്ധതയോ അവശതയോ ഉള്ള സമ്മതിദായകനോടൊപ്പം അനുവദിക്കപ്പെടുന്ന പ്രായപൂര്‍ത്തിയായ വ്യക്തി, സമ്മതിദായകരെ തിരിച്ചറിയുന്നതിനോ വോട്ടെടുപ്പ് നടത്തുന്നതിന് മറ്റു വിധത്തില്‍ സഹായിക്കുന്നതിനോ പ്രിസൈഡിങ് ഓഫീസര്‍ പ്രവേശിപ്പിക്കുന്നവര്‍ എന്നിവര്‍ക്ക് മാത്രമേ പോളിങ് സ്റ്റേഷനില്‍ പ്രവേശനമുള്ളൂ.
തെരഞ്ഞെടുപ്പ് നടപടികള്‍ നിരീക്ഷിക്കാന്‍ കണ്‍ട്രോള്‍ റൂം തുറന്നു
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനും നടപടികള്‍ നിരീക്ഷിക്കുന്നതിനുമായി ജില്ലാതല കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു. കലക്ടറേറ്റ് കോണ്‍ഫന്‍സ് ഹാളിലാണ് ജില്ലാതല കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നത്. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്, പൊതു നിരീക്ഷകന്‍ ജോസഫ് തോമസ്, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ഗോപിക ഉദയന്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നത്.
സംസ്ഥാന തിരഞ്ഞെടുപ്പ് കമീഷന്റെ നിര്‍ദേശപ്രകാരം ജില്ലയില്‍ 166 ബൂത്തുകളിലാണ് വെബ് കാസ്റ്റിങ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 146 ബൂത്തുകളില്‍ സിം ബേസ്ഡ് കണക്ഷനിലും 20 ബൂത്തുകളില്‍ ബി.എസ്.എന്‍.എല്‍ കണക്ഷനിലുമാണ് പ്രവര്‍ത്തിക്കുന്നത്. 17 കമ്പ്യൂട്ടറുകള്‍ ഉപയോഗപ്പെടുത്തി 16 മുതല്‍ 27 വരെ ബൂത്തുകള്‍ ഒരാള്‍ക്ക് തത്സമയം നിരീക്ഷിക്കാനാവും. ഇതിന്റ തത്സമയ നിരീക്ഷണത്തിന് പ്രത്യേക വിഭാഗം ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഓരോ മണിക്കൂര്‍ ഇടവിട്ട് ബൂത്തുകളില്‍ നിന്നുള്ള പോളിങ് വിവരങ്ങള്‍ പോള്‍ മാനേജര്‍ ആപ്പിലൂടെ പ്രിസൈഡിങ് ഓഫീസര്‍മാര്‍ അപ്ഡേറ്റ് ചെയ്യും. ഇതിന്റെ നിയന്ത്രണവും ഇവിടെ നിന്നാണ്. കൂടാതെ ബൂത്തുകളുടെ പ്രവര്‍ത്തനങ്ങള്‍, സാങ്കേതിക പ്രശ്നങ്ങള്‍ എന്നിവയെല്ലാം കാമറയിലൂടെ നിരീക്ഷിച്ച് ആവശ്യമായ നടപടികള്‍ എടുക്കുന്നത് കണ്‍ട്രോള്‍ റൂം ആണ്. 60ലധികം ഉദ്യോഗസ്ഥരാണ് കണ്‍ട്രോള്‍ റൂമില്‍ പ്രവര്‍ത്തിക്കുന്നത്. റവന്യൂ, അക്ഷയ പദ്ധതി, കെല്‍ട്രോണ്‍, എന്‍.ഐ.സി, ബി.എസ്.എന്‍.എല്‍ തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരെയാണ് ഇവിടെ നിയോഗിച്ചിരിക്കുന്നത്. മാധ്യമങ്ങള്‍ക്ക് തത്സമയ വിവരങ്ങള്‍ നല്‍കാന്‍ പി.ആര്‍.ഡി ടീമും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.പോള്‍ മാനേജര്‍ ആപ്പിന്റെ നോഡല്‍ ഓഫീസര്‍ ജില്ലാ ഇന്‍ഫര്‍മാറ്റിക്സ് ഓഫീസര്‍ കെ വരുണും വെബ് കാസ്റ്റിങ് ലൈവിന്റെ നോഡല്‍ ഓഫീസര്‍ ഐ.ടി മിഷന്‍ ജില്ലാ പ്രോജക്ട് മാനേജര്‍ എന്‍ എസ് അജിഷയും ആണ്.