
ഓർമകൾ പെയ്തിറങ്ങി; ബാബുരാജ് സ്മൃതിയിൽ പാട്ടും പറച്ചിലും
അത്തോളി: പുറത്ത് മഴ മാറിനിന്ന അന്തരീക്ഷത്തിൽ ഹാളിനകത്ത് പ്രസിദ്ധ സംഗീത സംവിധായകൻ എം.എസ് ബാബുരാജ് സംഗീതം നൽകിയ മനോഹരമായ ഗാനങ്ങൾ പെയ്‌തിറങ്ങി.മലയാളികൾ ഇപ്പോഴും മനസിൽ ചേർത്തു വെയ്ക്കുന്ന ഏറ്റവും ജനപ്രിയ ഗാനങ്ങളാണ് 'സ്പേസ്'അത്തോളി സംഘടിപ്പിച്ച ബാബുരാജ് അനുസ്മരണ സന്ധ്യയിലെ 'പാട്ടും പറച്ചിലും'പരിപാടിയിൽ അവതരിപ്പിക്കപ്പെട്ടത്. ഏവർക്കും ഇഷ്ടപെട്ട ഈരടികൾ പാടിയും സംഗീജ്ഞന്റെയും പാട്ടിന്റെയും പിന്നിലുള്ള കഥകളിലേക്ക് ആസ്വാദകർക്ക് വാക്കുകൾ കൊണ്ടു തീർത്ഥയാത്ര ഒരുക്കിയുമുള്ള പരിപാടി കവിയും എഴുത്തുകാരനുമായ എം. റംഷാദ് മാസ്റ്ററുടെ ആമുഖ ഭാഷണത്തോടെയാണ് ആരംഭിച്ചത്. ചടങ്ങിൽ പ്രസിഡന്റ് ബി.കെ ഗോകുൽദാസ്, സെക്രട്ടറി സുരേഷ് അക്ഷരി എന്നിവർ സംസാരിച്ചതിനെ തുടർന്ന് ഇന്നലെ മയങ്ങുമ്പോൾ...എന്ന ഗാനം പാടി ജോബി മാത്യു തുടക്കം കുറിച്ചു.ഒരു പുഷ്പം മാത്രമെൻ പൂങ്കുലയിൽ നിർത്താം ഞാൻ...സുമേഷും, കടലേ നീലകടലേ... വി.എം ഷാജിയും, സുറുമ എഴുതിയ മിഴികളെ...കെ.സി വിജയനും,പ്രാണസഖി ഞാൻ വെറുമൊരു...അഷ്റഫ് ചീടത്തിലും,അള്ളാവിൻ കാരുണ്യമില്ലെങ്കിൽ ഭൂമിയിൽ...റംഷാദും, താമസമെന്തേ വരുവാൻ... ശ്രീലേഷ് കോമത്തും എന്നിങ്ങനെ അംഗങ്ങളും മറ്റുള്ളവരും വിവിധ ഗാനങ്ങൾ ആലപിച്ചു.എല്ലാവരും ചേർന്ന് പാടിയ അനുരാഗ നാടകത്തിൻ അന്ത്യമാം രംഗം തീർന്നു...എന്ന ശോക ഗാനത്തോടെയാണ് പരിപാടി സമാപിച്ചത്. സ്പേസ് ഹാളിൽ നടന്ന പരിപാടിക്ക് ഭാരവാഹികളായ കെ.വി കൃഷ്ണകുമാരി ,ഉഷ പനാട്ടിൽ, എൻ.ടി മനോജ് തുടങ്ങിയവർ നേതൃത്വം നൽകി.
ചിത്രം: 'സ്പേസ്'അത്തോളി ഒരുക്കിയ ബാബുരാജ് അനുസ്മരണ പാട്ടും പറച്ചിലും പരിപാടിയിൽ നിന്ന്